റിയാദ്: മെസി- റൊണാള്‍ഡോ നേര്‍ക്കുനേര്‍ ഏറ്റുമുട്ടാൻ ഇന്ന് കളത്തിൽ ഇറങ്ങുന്നു. . പിഎസ്ജി സൗഹൃദ മത്സരത്തില്‍, സൗദി ഓള്‍സ്റ്റാര്‍ ടീമിനെ നേരിടും. രാത്രി പത്തരയ്ക്കാണ് മത്സരം ആരംഭിക്കുക. പിഎസ്ജി ടീമിൽ നിന്ന് മെസി ഇറങ്ങുമ്പോള്‍ അല്‍ നസ്ര്‍, അല്‍ ഹിലാല്‍ ക്ലബ്ബുകളുടെ സംയുക്തടീമിന്റെ നായകനായാണ് റോണാള്‍ഡോ ഇന്ന് കളത്തിലെത്തുക. സൗദി അറേബ്യയുടെ അഭിമാനപ്പോരാട്ടമാവും ഇന്ന് നടക്കുക.
1700 കോടിയിലേറെ രൂപയ്ക്കാണ് റൊണാള്‍ഡോയെ ടീം സ്വന്തമാക്കിയത്. ആദ്യമായാണ് റൊണാള്‍ഡോ സൗദിയില്‍ കളിക്കാനിറങ്ങുന്നത്. ഔദ്യോഗികമായി 22നാണ് അല്‍ നസ്‌റിനായി കളിക്കാനിറങ്ങുക. ഫ്രഞ്ച് ലീഗില്‍ റെന്നസിനോട് തോറ്റാണ് പിഎസ്ജിയുടെ വമ്പന്‍ താരനിര റിയാദിലെത്തിയിരിക്കുന്നത്. എംബപ്പെ, നെയ്മര്‍, സെര്‍ജിയോ റാമോസ്, മാര്‍ക്വീഞ്ഞോസ് തുടങ്ങി പിഎസ്ജിയുടെ താരങ്ങളെല്ലാം മെസിക്കൊപ്പം കളത്തിലിറങ്ങുന്നുണ്ട്. 2020 ചാംപ്യന്‍സ് ലീഗിലാണ് അവസാനമായി മെസിയും റൊണാള്‍ഡോയും നേര്‍ക്കുനേര്‍ വന്നത്. അന്ന് റൊണാള്‍ഡോയുടെ യുവന്റസ്, മെസിയുടെ ബാഴ്‌സലോണയെ 3-0ന് തോല്‍പ്പിച്ചിരുന്നു.