കൊച്ചി : വിവാദമായ ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ജില്ലാ കളക്‌ടറെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് എറണാകുളം ജില്ലാ കളക്‌ടർ രേണു രാജിനെ വിമർശിച്ചത്.
ബ്രഹ്മപുരം തീപിടിത്ത വിഷയത്തിൽ കളക്‌ടർക്ക് ഒരിക്കലും ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. കൂടാതെ കോടതിയുടെ മൂർച്ചയേറിയ ചോദ്യങ്ങളും കളക്‌ടർക്ക് നേരിടേണ്ടി വന്നു. രണ്ടു ദിവസം കൊണ്ട് തീ നിയന്ത്രിക്കുമെന്ന് പറഞ്ഞിരുന്നോ എന്നും തീപിടുത്തത്തിൽ പൊതുജനങ്ങൾക്ക് എന്തുമുന്നറിയിപ്പാണ് നൽകിയതെന്നും കോടതി ചോദിച്ചു. പ്രഥമ പരിഗണ പൊതുജന താൽപര്യത്തിനാണെന്ന് ഓർമ്മിപ്പിച്ച കോടതി വരുന്ന വെള്ളിയാഴ്ച കളക്‌ടർ റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശിച്ചു.
ചൂടു കൂടുന്ന സാഹചര്യത്തിൽ തീപിടിത്തത്തിന് മുൻപ് തന്നെ കോർപ്പറഷന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് കളക്‌ടർ കോടതിയെ അറിയിച്ചു. മാത്രമല്ല തീയണയ്ക്കാൻ ജില്ലയ്ക്ക് പുറത്തുനിന്നുപോലും സഹായം തേടിയെന്നും കളക്‌ടർ പറഞ്ഞു. തീപിടിത്തത്തെ തുടർന്ന് മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ പ്രവർത്തനം നിലച്ച സാഹചര്യത്തിൽ കുന്നുകൂടിയ മാലിന്യം നീക്കാൻ എത്രസമയം വേണമെന്ന് കോടതി കോർപറേഷനോട് ആരാഞ്ഞു. നാളെ മുതൽ മാലിന്യം ശേഖരിക്കാൻ തുടങ്ങുമെന്ന് കോർപറേഷൻ അറിയിച്ചു. വീട്ടുപടിക്കൽ നിന്നും മാലിന്യം സംഭരിക്കുമെന്ന് തദ്ദേശ സെക്രട്ടറിയും മറുപടി നൽകി.