ലുധിയാന: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് രാജിവച്ചേക്കുമെന്ന് സൂചന. കോൺഗ്രസ് സംസ്ഥാന
അധ്യക്ഷനുമായുള്ള ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. അമരീന്ദറിനോട് ഹൈക്കമാൻഡ് രാജി ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അമരീന്ദറിനെ മാറ്റണമെന്നാവശ്യപ്പെട്ട് 40 എംഎൽഎമാർ ഹൈക്കമാൻഡിന് കത്തും നൽകിയിരുന്നു. അപമാനം സഹിച്ച് പാർട്ടിയിൽ തുടരണോയെന്നാണ് അമരീന്ദർ സിംഗിന്റെ നിലപാട്.
എന്നാൽ വിഷയത്തിൽ അമരീന്ദർ സിംഗ് സോണിയ ഗാന്ധിയുമായി സംസാരിച്ചുവെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. അതേസമയം നിയമസഭ കക്ഷി യോഗം വൈകിട്ട് ചേരും. മുഖ്യമന്ത്രി അമരീന്ദറിനെ മാറ്റണമെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദുവിന് പിന്തുണ നല്‍കുന്നവര്‍ തുടര്‍ച്ചയായി ആവശ്യപ്പെടുന്നതിനിടെയാണ് പാര്‍ട്ടി എംഎല്‍എമാരുടെ യോഗം ഇന്ന് നടക്കുന്നത്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സിദ്ദുവും മുഖ്യമന്ത്രി അമരീന്ദറുമായുള്ള അധികാര തർക്കം കുറെയധികം നാളുകളായി ശക്തമായിരുന്നു. അടുത്ത വര്‍ഷമാദ്യം നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന സംസ്ഥാനത്ത് ഇരുവരും തമ്മിലുള്ള ഭിന്നത കോണ്‍ഗ്രസിനെ കടുത്ത പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണ്. പൊതുവെ ദേശീയ തലത്തിലും കോൺഗ്രസ് കനത്ത വെല്ലുവിളികളാണ് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്.