ദുബായ്: പഞ്ചാബ് കിങ്സിനെതിരായ തകർപ്പൻ ജയത്തിന് പിന്നാലെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണിന് 12 ലക്ഷം രൂപ പിഴ ചുമത്തി. കുറഞ്ഞ ഓവർ നിരക്കിന്റെ പേരിലാണ് ശിക്ഷ. ഏറ്റവും കുറഞ്ഞ ഓവര്‍ നിരക്കുമായി ബന്ധപ്പെട്ട് സഞ്ജു സാംസണ് 12 ലക്ഷം രൂപ പിഴ ചുമത്തിയെന്നും സീസണിലെ ഇത്തരത്തിലുള്ള ആദ്യ നടപടിയാണെന്നും ഐപിഎല്‍ സമിതി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
പെരുമാറ്റച്ചട്ടം പ്രകാരം ഓരോ ടീമും 20 ഓവറുകള്‍ 90 മിനിറ്റിനുള്ളില്‍ എറിഞ്ഞു തീര്‍ക്കണെമെന്നാണ് ബിസിസിഐ നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. അതേസമയം ഇന്നലെ നടന്ന മത്സരത്തിൽ അവസാന രണ്ടോവര്‍ വരെ വിജയമുറപ്പിച്ച പഞ്ചാബിനെ രണ്ടു റണ്‍സിനാണ് സഞ്ജു സാംസണിന്റെ റോയല്‍സ് തറപറ്റിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ നേടിയത് 185 റണ്‍സ്. മറുപടി ബാറ്റിംഗില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുക്കാനാണ് പഞ്ചാബിന് സാധിച്ചത്.
മത്സരത്തിൽ ജയം നേടിയ രാജസ്ഥാൻ എട്ട് കളികളിൽ നിന്നും എട്ട് പോയിന്റുമായി പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തേക്ക് കയറി. പഞ്ചാബ് ആറ് പോയിന്റുമായി ഏഴാം സ്ഥാനത്ത് തുടരുന്നു. അവസാന രണ്ടോവറില്‍ എട്ടു റണ്‍സ് മാത്രമേ പഞ്ചാബിനു വേണ്ടിയിരുന്നുള്ളൂ. പക്ഷെ മുസ്തഫിസുര്‍ റഹ്മാനെറിഞ്ഞ 19ാം ഓവറില്‍ നാലു റണ്‍സാണ് പഞ്ചാബിന് നേടാനായത്. തകര്‍പ്പന്‍ പ്രകടനവുമായി ഏയ്ദന്‍ മാര്‍ക്രമും നിക്കോളാസ് പൂരനും ക്രീസിലുള്ളതിനാല്‍ ജയം പഞ്ചാബ് ഉറപ്പിച്ചു. എന്നാല്‍ പഞ്ചാബിന്റെ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട് അവസാന ഓവറില്‍ ഒരു റണ്‍സ് മാത്രം വഴങ്ങി പൂരനെയും പിന്നീടെത്തിയ ദീപക് ഹൂഡയെയും വീഴ്ത്തി കാര്‍ത്തിക് ത്യാഗി രാജസ്ഥാന് ജയം നേടിക്കൊടുത്തു.