ശ്രീനഗർ : കശ്മീരിലെ രജൗരിയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രജൗരി ജില്ലയിലെ സുരക്ഷ സേനയുമായി നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുവാൻ കൂടിയാണ് അദ്ദേഹം എത്തിയത്. ജമ്മുവിലെ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ സ്വീകരിച്ചു.
ഇരട്ട സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ഏഴ് പേരുടെ കുടുംബാംഗങ്ങളുമായി അദ്ദേഹം സംസാരിച്ചു. കൂടാതെ ജമ്മു കശ്മീർ ഭരണാധികാരികളുമായും സുരക്ഷാ ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
അപ്പർ ധാൻഗ്രി ജില്ലയിൽ നടന്ന രണ്ട് ഭീകരാക്രമണങ്ങളിലായി രണ്ട് കുട്ടികളും ആറ് പ്രദേശവാസികളും കൊല്ലപ്പെട്ടിരുന്നു. നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. പുതുവത്സര ദിനത്തിൽ നടന്ന ഭീകരാക്രമണത്തിൽ നാല് പേർ വെടിയേറ്റ് മരിച്ചിരുന്നു. ജനുവരി 2-ന് രജൗരിയിലെ അപ്പർ ധാൻഗ്രി ഗ്രാമത്തിൽ നടന്ന ഐഇഡി സ്ഫോടനത്തിലാണ് രണ്ട് കുട്ടികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തത്.