ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 500 രൂപയായി കുറച്ച സര്‍ക്കാര്‍ ഉത്തരവ് റദാക്കി ഹൈക്കോടതി. (HighCourt) സേവനം നിഷേധിക്കുന്ന ലാബുകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന നിര്‍ദേശവും കോടതി റദ്ദാക്കി. നടപടി പുനപരിശോധിക്കാന്‍ സിംഗിള്‍ ബെഞ്ച് നിർദേശിച്ചു. ലാബ് ഉടമകളുമായി ചര്‍ച്ച ചെയ്ത് പുതിയ നിരക്ക് തീരുമാനിക്കണം.
സര്‍ക്കാര്‍ ഉത്തരവ് പാലിക്കാത്തവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാനുള്ള നിര്‍ദേശവും കോടതി റദ്ദാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് പരിശോധനകള്‍ക്കുള്ള നിരക്ക് രണ്ട് തവണയായാണ് സര്‍ക്കാര്‍ കുറച്ചത്. ആദ്യ ഘട്ടത്തില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിന് 2100 രൂപയില്‍ നിന്ന് 1500 രൂപയിലേക്കും പിന്നീട് 1500 ല്‍ നിന്ന് 500 രൂപയിലേക്കുമാണ് ചാര്‍ജ് കുറച്ചത്. എന്നാല്‍ നിരക്ക് കുറവാണന്നും നഷ്ടമാണന്നും ചൂണ്ടിക്കാട്ടിയാണ് ലാബുകൾ കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലാബ് ഉടമകള്‍ ആദ്യം നല്‍കിയ ഹരജി ഹൈക്കോടതി തള്ളിയിരുന്നു.