ഇസ്‌ലാമാബാദ് : സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഉടലെടുത്ത നിലവിലെ ഊർജ്ജ പ്രതിസന്ധി പരിഹരിക്കാൻ പാകിസ്ഥാൻ വിലകുറഞ്ഞ റഷ്യൻ അസംസ്‌കൃത എണ്ണ വാങ്ങുമെന്ന് പ്രഖ്യാപിച്ചു. പാകിസ്ഥാന്റെ വിദേശനാണ്യ ശേഖരം 4.6 ബില്യൺ ഡോളറായി കുറഞ്ഞു, ഇത് മൂന്നാഴ്ചത്തെ എണ്ണ ഇറക്കുമതിക്കുമാത്രം തികയുന്ന സാഹചര്യത്തിലാണ് റഷ്യയുമായി വ്യാപാര ബന്ധത്തിൽ ഏർപ്പെടുന്നത്
കരാറിന്റെ അവസാന ഘട്ടത്തിലാണെന്നും മാർച്ച് അവസാനത്തോടെ എണ്ണ കയറ്റുമതി ആരംഭിക്കുമെന്നും വ്യാപാര-സാമ്പത്തിക വാർഷിക ഇന്റർ ഗവൺമെന്റൽ കമ്മീഷനായി ഇസ്ലാമാബാദിലെത്തിയ റഷ്യൻ ഊർജ മന്ത്രി നിക്കോളായ് ഷുൽഗിനോവ് പറഞ്ഞു. “സൗഹൃദ രാജ്യങ്ങളുടെ കറൻസികളിൽ” പേയ്‌മെന്റുകൾ നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
“ഗതാഗതം, ഇൻഷുറൻസ്, പേയ്‌മെന്റുകൾ, വോള്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ഞങ്ങൾക്ക് ഉള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് ഒരു കരാർ തയ്യാറാക്കാൻ ഞങ്ങൾ ഇതിനകം തീരുമാനിച്ചു. ഈ പ്രശ്‌നങ്ങൾ കരാറിന്റെ അവസാന ഘട്ടത്തിലാണ്,” ഷുൽഗിനോവ് ശനിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു.
ഊർജ്ജക്ഷാമമുള്ള രാജ്യത്തേക്ക് കുറഞ്ഞ വിലയ്ക്ക് എണ്ണ കയറ്റുമതി ചെയ്യാൻ റഷ്യ സമ്മതിച്ചതായി ഡിസംബറിൽ പാകിസ്ഥാൻ സർക്കാർ വെളിപ്പെടുത്തിയിരുന്നു.
“
പാക്കിസ്ഥാന്റെ ഇറക്കുമതിക്കായി ചിലവാകുന്നതിന്റെ സിംഹഭാഗവും എണ്ണയ്ക്കാണ്. ഗൾഫ് രാജ്യങ്ങളിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്തിരുന്ന പാകിസ്ഥാൻ ഇതാദ്യമായാണ് റഷ്യൻ എണ്ണ വാങ്ങുന്നത്.മാർച്ച് അവസാനത്തോടെ റഷ്യയിൽ നിന്ന് എണ്ണ വിതരണം ആരംഭിക്കും എന്നാണു കരുതുന്നത്.