റിയാദ് : ഫ്രഞ്ച് ക്ലബ് പി.എസ്.ജിയുമായുള്ള കരാർ കാലാവധിയുടെ അവസാന ഘട്ടത്തിൽ പ്രവേശിച്ച ലയണല്‍ മെസ്സിയെ സ്വന്തമാക്കാന്‍ സൗദി അറേബ്യന്‍ ക്ലബ്ബ് അല്‍ ഹിലാല്‍.
മെസ്സിയ്ക്ക് വേണ്ടി പ്രതിവര്‍ഷം 300 മില്യണ്‍ ഡോളര്‍ (ഏകദേശം 2445 കോടി രൂപ) പ്രതിഫലമാണ് അല്‍ ഹിലാല്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ലോകത്തില്‍ ഒരു ഫുട്‌ബോള്‍ താരത്തിന് നിലവിൽ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണിത്. നിലവിൽ സൗദി ടൂറിസത്തിന്റെ അംബാസഡര്‍ കൂടിയാണ് മെസ്സി.
2022 വിശ്വകിരീടം സ്വന്തമാക്കിയ മെസ്സി ഫുട്ബോൾ കരിയറില്‍ നേടാവുന്ന മിക്ക പുരസ്‌കാരങ്ങളും സ്വന്തമാക്കിക്കഴിഞ്ഞു. സൗദി അറേബ്യന്‍ ഫുട്‌ബോളിന്റെ പുരോഗതി മുന്നിൽ കണ്ട് മെസ്സി തങ്ങളുടെ ഓഫർ സ്വീകരിക്കുമെന്നാണ് അല്‍ ഹിലാല്‍ ക്ലബ്ബ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. അർജന്റീനിയൻ ക്യാപ്റ്റൻ കരാറിന് സമ്മതം മൂളിയാല്‍ ക്രിസ്റ്റ്യാനോയുടെ പേരിലുള്ള ഉയര്‍ന്ന ട്രാന്‍സ്ഫര്‍ തുകയുടെ റെക്കോഡ് പഴങ്കഥയാകും.