മുംബൈ : മഹാരാഷ്ട്രയില്‍ നടക്കാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ ശിവസേന എന്ന പേര് ഉപയോഗിക്കാനുള്ള അനുമതി മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ വിഭാഗത്തിന് ലഭിച്ചു, ഇതോടൊപ്പം പാര്‍ട്ടി ചിഹ്നമായ ‘അമ്പും വില്ലും’ ഷിൻഡെ വിഭാഗത്തിന് തന്നെ ഉപയോഗിക്കാം.തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. അതെ സമയം പാര്‍ട്ടിയുടെ അവകാശത്തെച്ചൊല്ലി ഷിൻഡെ വിഭാഗവും ഉദ്ധവ് വിഭാഗവും തമ്മിലുള്ള കേസ് സുപ്രീം കോടതിയില്‍ നടക്കുകയാണ്.
ഉദ്ധവ് താക്കറെ വിഭാഗത്തിന് ശിവസേന (ഉദ്ധവ് ബാലാസാഹെബ് താക്കറെ) എന്ന പേരിലാകും ജനവിധി തേടാനാകുക. ‘തീപ്പന്തം’ ആയിരിക്കും ഈ വിഭാഗത്തിന്റെ ചിഹ്നം.കഴിഞ്ഞ ജൂണ്‍ 22നാണ് ഏക്നാഥ് ഷിന്‍ഡെ പാര്‍ട്ടി പിളര്‍ത്തി ബിജെപി സഹായത്തോടെ മുഖ്യമന്ത്രിയായത്. പാര്‍ട്ടിയിലെ ഭൂരിപക്ഷം എംഎല്‍എമാരും എംപിമാരും ഷിന്‍ഡെയെയാണ് നിലവിൽ പിന്തുണയ്ക്കുന്നത്.
പാർട്ടിയുടെ പിളർപ്പിന് ശേഷം കഴിഞ്ഞ നവംബർ മൂന്നിന് നടന്ന മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിനിടെയാണ് അമ്പും വില്ലും ചിഹ്നത്തിനായി പോരുമുറുകിയത്. യഥാർഥ ശിവസേന തങ്ങളാണെന്നും ചിഹ്നം തങ്ങളുടേതാണെന്നായിരുന്നു ഉദ്ധവ് താക്കറെ പക്ഷത്തിന്റെ അവകാശവാദം . ഇതിനെതിരെ ഷിൻഡെ പക്ഷം തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുകയായിരുന്നു.
ഇതോടെ ശിവസേനയുടെ ചിഹ്നം മരവിപ്പിച്ച് രണ്ടു വിഭാഗത്തിനും സ്വതന്ത്രമായ പുതിയ ചിഹ്നം നൽകാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഇതിൽ നിന്ന് വിരുദ്ധമായി ഇപ്പോഴുണ്ടായ നിലപാട് ഉദ്ധവ് താക്കറെ പക്ഷത്തിന് കനത്ത തിരിച്ചടിയാണ് നൽകിയത് .