കല്ലുവാതുക്കൽ മദ്യദുരന്ത കേസിൽ ഇരട്ട ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മണിച്ചനെ ഉടൻ ജയിൽ മോചിതനാക്കാൻ സുപ്രീം കോടതി ഉത്തരവ്. പിഴ അടയ്ക്കാത്തതിന്റെ പേരിൽ മോചനം നിഷേധിക്കാൻ കഴിയില്ല. വ്യാജമദ്യം തടയാൻ കഴിയാത്ത സർക്കാരിന് ഇരകൾക്കുള്ള നഷ്ടപരിഹാരം നൽകി കൂടെയെന്ന് ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു
കേസിലെ മറ്റ് പ്രതികളായ വിനോദ് കുമാർ, മണികണ്ഠൻ എന്നിവരെ പിഴ അടയ്ക്കാതെ തന്നെ ജയിൽ മോചിപ്പിച്ചതായി മണിച്ചന്റെ ഭാര്യ ചൂണ്ടിക്കാട്ടി. ഇതുകൂടി കണക്കിലെടുത്താണ് പിഴ അടയ്ക്കാതെ മണിച്ചനെ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്. വിചാരണ കോടതി വിധിയുടെ പശ്ചാത്തലത്തിൽ മണിച്ചൻ 30.45 ലക്ഷം രൂപ കെട്ടിവെക്കണമെന്ന് സർക്കാർ സുപ്രീം കോടതിയിൽ ആവർത്തിച്ചിരുന്നു.
എന്നാൽ പിഴ നൽകാൻ പണമില്ലെങ്കിൽ എത്ര കാലം ജയിലിൽ ഇടേണ്ടി വരുമെന്ന് കോടതി ചോദിച്ചു. പിഴത്തുക കേസിലെ ഇരകൾക്ക് നഷ്ടപരിഹാരമായി നൽകേണ്ടതാണെന്നും സംസ്ഥാന സർക്കാർ വാദിച്ചു