ദില്ലി : ക്ഷേത്ര ഭരണം വിശ്വാസികള്‍ക്ക് വിട്ടുനല്‍കണമെന്ന് സുപ്രീം കോടതി. ക്ഷേത്ര ഭരണത്തില്‍ സര്‍ക്കാര്‍ എന്തിന് ഇടപെടുന്നുവെന്നും സുപ്രീം കോടതി ചോദിച്ചു . ആന്ധ്രാ പ്രദേശിലെ അഹോബിലം ക്ഷേത്ര ഭരണത്തിന് സർക്കാർ എക്‌സിക്യുട്ടീവ് ഓഫീസറെ നിയമച്ചതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെ ആന്ധ്രാ സര്‍ക്കാര്‍ സമർപ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം.
ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, അഭയ് എസ്. ഓക എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. എന്നാല്‍, സർക്കാരിന്റെ ഈ ആവശ്യം അംഗീകരിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല. എന്തിനാണ് സര്‍ക്കാര്‍ ക്ഷേത്ര ഭരണത്തില്‍ ഇടപെടുന്നതെന്ന് സർക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ നിരഞ്ജന്‍ റെഡ്ഢിയോട് സുപ്രീം കോടതി ആരാഞ്ഞു.
അഹോബിലം ക്ഷേത്ര ഭരണത്തിന് എക്സിക്യുട്ടീവ് ഓഫീസറെ നിയമിച്ച ആന്ധ്ര സര്‍ക്കാരിന്റെ നടപടി അഹോബിലം മഠത്തിന്റെ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്നായിരുന്നു ആന്ധ്ര ഹൈക്കോടതിയുടെ വിധി. മഠം തമിഴ്‌നാട്ടിലും ക്ഷേത്രം ആന്ധ്രയിലുമാണ് എന്ന കാരണത്താൽ ക്ഷേത്രഭരണത്തിനുള്ള മഠത്തിന്റെ അവകാശം നഷ്ടപ്പെടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ആന്ധ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.