കാബൂൾ: അഫ്ഗാനിസ്ഥാനിലെ മസ്ജിദിൽ വീണ്ടും വൻ ഭീകരാക്രമണം. സ്‌ഫോടനത്തിൽ അഫ്ഗാൻ സൈനികർ ഉൾപ്പെടെ 18 പേർ കൊല്ലപ്പെട്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. എന്നാൽ നിരവധി പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. ബാൾഖിലെ മസാർ നഗരത്തിലെ സിഹ് ദോക്കൻ മസ്ജിദിലാണ് സ്‌ഫോടനം ഉണ്ടായത്. ഇന്ന് ഉച്ചയോടെയായിരുന്നു ഭീകരാക്രമണം ഉണ്ടായത്. മസ്ജിദിനുള്ളിൽ പ്രാർത്ഥനയ്ക്കായി വിശ്വാസികൾ ഒത്തുകൂടിയ സമയത്തായിരുന്നു ഈ സ്‌ഫോടനം.
ഭീകരരുടെ ആക്രമണത്തിൽ മസ്ജിദിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. സ്‌ഫോടനത്തിൽ മരിച്ചവരിൽ 4 പേർ സൈനികർ ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം കാബൂൾ, നൻഗർഹാർ, കുണ്ടൂസ്, എന്നിവിടങ്ങളിലും ഭീകരാക്രമണം ഉണ്ടായി. കാബൂളിലെ ഖ്വാംപർ സ്‌ക്വയറിൽ ഉണ്ടായ സ്‌ഫോടനത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റു. എന്നാൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി അഫ്ഗാനിൽ സ്‌ഫോടന പരമ്പരയാണ് അരങ്ങേറുന്നത്. കഴിഞ്ഞ ദിവസം കാബൂളിന് സമീപത്തെ ഷിയാ സ്‌കൂളുകളിൽ ഉണ്ടായ ആക്രമണങ്ങളിൽ ആറ് പേരാണ് കൊല്ലപ്പെട്ടത്.