ഗുവാഹട്ടി: മേഘാലയയിൽ വൻ ആയുധവേട്ട(Weapons Seized BSF). ഖാസി ഹിൽ ജില്ലയിൽ നിന്നാണ് ആയുധങ്ങൾ പിടിച്ചെടുത്തത്. ബിഎസ്എഫ് 193-ാം ബറ്റാലിയനാണ് രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തിരച്ചിൽ നടത്തിയത്. 5.56എംഎം, 7.62എംഎം, 9 എംഎം തിരകളും തോക്കുകളുമാണ് കണ്ടെത്തിയത്. മേഘാലയയിലെ വനമേഖല കേന്ദ്രീകരിച്ച് ഭീകരസംഘടനകളുടെ ഒളിസങ്കേതങ്ങൾ വർദ്ധിക്കുന്നതായ റിപ്പോർട്ടാണ് തിരച്ചിൽ വേഗത്തിലാക്കിയത്. അതിർത്തി കടന്ന് 900 മീറ്റർ അകത്തേയ്‌ക്ക് ഭീകരർ പ്രവേശിച്ചതായാണ് കണ്ടെത്തൽ. നുഴഞ്ഞുകയറ്റക്കാർക്കായി ശക്തമായ തിരച്ചിൽ ആരംഭിച്ചെന്നും ബിഎസ്എഫ് ഉദ്യോഗസ്ഥർ അറിയിച്ചു.
ബംഗ്ലാദേശ് അതിർത്തികളിൽ നിന്നും നുഴഞ്ഞുകയറുന്ന ഭീകരർ ആയുധങ്ങൾക്കൊപ്പം വൻതോതിൽ മയക്കുമരുന്നും കൊണ്ടുവരുന്നതായാണ് സൂചന. ഇന്ത്യാ-ബംഗ്ലാദേശ് അതിർത്തിയിലെ ഗുമാഘാട്ട് മേഖലയിൽ നിന്നാണ് ആയുധങ്ങൾ കണ്ടെത്തിയത്. ചുണ്ണാമ്പ് കല്ല് ഗുഹകളിലായി ആയുധങ്ങൾ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇതിനുപിന്നാലെ മേഖലയിൽ ഭീകരക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് ബിഎസ് എഫ്.