കൊച്ചി : ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിൽ നിന്നുയരുന്ന പുക ശമിപ്പിക്കുന്നതിന് വ്യോമസേന ഇന്നിറങ്ങും. ഹെലികോപ്റ്ററുകളിൽ നിന്ന് വെള്ളം സ്പ്രേ ചെയ്യുന്ന പ്രവർത്തനങ്ങൾ ഇന്ന് ആരംഭിക്കും. കത്തി പടർന്ന മാലിന്യം നാല് മീറ്റർ വരെ താഴ്ചയിൽ ജെസിബി ഉപയോഗിച്ച് നീക്കി വെള്ളം പമ്പ് ചെയ്യുന്ന പ്രവർത്തനങ്ങൾ കൊച്ചിയിൽ തുടരുകയാണ്.
അതേസമയം സംഭവത്തിൽ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നല്‍കിയ കത്തിനെ തുടര്‍ന്നാണ് ഹൈക്കോടതി വിഷയത്തിൽ കേസെടുത്തത്. ഇന്നും കൊച്ചിയിലും സമീപ പ്രദേശങ്ങളിലും സ്കൂളുകള്‍ക്ക് കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.