ബെംഗളൂരു : ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ റഫറിമാർ എടുത്ത തീരുമാനങ്ങളിലുള്ള അതൃപ്തി വീണ്ടും ട്വീറ്റ് ചെയ്തു കൊണ്ട് ബെംഗളൂരു എഫ്സി ഉടമ പാർഥ് ജിൻഡാൽ രംഗത്ത്. എടികെ മോഹൻ ബഗാന് അനുകൂലമായി റഫറി പെനൽറ്റി നൽകിയത് നിയമവിരുദ്ധമായിരുന്നു എന്നാണ് പാർഥ് ജിൻഡാൽ വാദിക്കുന്നത്. ഇതു തെളിയിക്കുന്ന ഒരു ചിത്രവും ജിൻഡാല്‍ പങ്കുവച്ചിട്ടുണ്ട് . ‘‘ഇതൊരു പെനാൽറ്റിയാണോ? അതും ഒരു ഫൈനലിൽ? ഇന്ത്യൻ ഫുട്ബോളിൽ ഇപ്പോൾ വിഡിയോ അസിസ്റ്റന്റ് റഫറി സംവിധാനമാണ് ആവശ്യം’’– പാർഥ് ജിൻഡാൽ ട്വീറ്റ് ചെയ്തു.
ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് ‘വാർ ലൈറ്റ്’ സംവിധാനം കൊണ്ടുവരുമെന്ന എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബെയുടെ വെളിപ്പെടുത്തൽ ആവേശത്തോടെയാണു കാണുന്നതെന്നും പാർഥ് ജിന്‍ഡാൽ പറഞ്ഞു . വാർ സംവിധാനം ചെലവു കുറഞ്ഞ രീതിയിൽ ഇന്ത്യയില്‍ നടപ്പിലാക്കുമെന്ന് എഐഎഫ്എഫ് പ്രസിഡന്റ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ബെൽജിയം ‘വാർ’ സാങ്കേതിക വിദ്യ കുറഞ്ഞ ചെലവിൽ ഉപയോഗിക്കുന്നുണ്ട്. ഇതു മാതൃകയാക്കിയാണ് ഇന്ത്യയുടെ നീക്കം.
ഇന്ത്യൻ സൂപ്പർ ലീഗിൽ വാര്‍ അവതരിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും റഫറിമാരുടെ തീരുമാനങ്ങൾ വലിയ മത്സരങ്ങളെ സ്വാധീനിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നുവെന്നും പാർഥ് ജിൻഡാല്‍ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു .