ഭോപാല്‍ : കൈയ്യിൽ നിന്ന് വഴുതി ജലസംഭരണിയില്‍ വീണ ഫോണ്‍ എടുക്കുന്നതിനായി 21 ലക്ഷം ലിറ്റര്‍ വെള്ളം വറ്റിക്കാന്‍ കീഴുദ്യോഗസ്ഥന് വാക്കാല്‍ അനുമതി നല്‍കിയ സംഭവത്തില്‍ മേലുദ്യോഗസ്ഥനെതിരെയും നടപടിയുണ്ടാകും. ഒഴുക്കിക്കളഞ്ഞ വെള്ളത്തിനു തത്തുല്യമായ പണം മേലുദ്യോഗസ്ഥനില്‍നിന്ന് പിഴയായി ഈടാക്കാനും അത് ഇയാളുടെ ശമ്പളത്തില്‍ നിന്ന് പിടിക്കാനും ഉന്നതോദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. സബ് ഡിവിഷണല്‍ ഓഫീസര്‍ ആര്‍.കെ. ധിവാറിന് ഇന്ദ്രാവതി പ്രോജക്ട് സൂപ്രണ്ട് എന്‍ജിനീയര്‍ എഴുതിയ കത്തിലാണ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്.
അവധിയാഘോഷിക്കാനായി എത്തിയ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ രാജേഷ് വിശ്വാസിന്റെ ഫോണാണ് ഖേര്‍കട്ട ജലസംഭരണിയിൽ വീണത് രാജേഷ്, സുഹൃത്തുക്കള്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നതിനിടെയാണ് കയ്യിൽ നിന്ന് വഴുതി ഫോണ്‍ വെള്ളത്തിൽ പോയത്. പ്രദേശത്തെ ആളുകള്‍ ചേര്‍ന്ന് ഫോണ്‍ വീണ്ടെടുക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് രണ്ട് ഡീസല്‍ പമ്പുകള്‍ ഏര്‍പ്പാടുചെയ്ത് തുടര്‍ച്ചയായ മൂന്നു ദിവസമെടുത്ത് വെള്ളം വറ്റിച്ചു
1,500 ഏക്കറോളം വരുന്ന കൃഷിയിടം നനയ്ക്കുന്നതിന് ഉപയോഗിക്കാവുന്നത്രെയും വെള്ളമാണ് പാഴാക്കിയത്. ഏകദേശം 21 ലക്ഷം ലിറ്ററോളം വരുമിത്. വെള്ളം വറ്റിക്കുന്നതിനായി മേലുദ്യോഗസ്ഥനില്‍നിന്ന് അനുമതി ലഭിച്ചിരുന്നെന്നും സംഭരണിയിലെ വെള്ളം പ്രത്യേകിച്ച് ഒരാവശ്യത്തിനും ഉപയോഗിക്കാത്തതാണെന്നും രാജേഷ് പറഞ്ഞു. അതെ സമയം 3 ദിവസത്തിന് ശേഷം ഫോണ്‍ ലഭിച്ചെങ്കിലും മൂന്ന് ദിവസം വെള്ളത്തിൽ കിടന്നെങ്കിലും പ്രവര്‍ത്തനരഹിതമാണ്.