പത്തനംതിട്ട : വീട്ടിൽ കയറി വീട്ടമ്മയെ തലക്കടിച്ച് കൊന്ന കേസിലെ മുഖ്യപ്രതി പിടിയിൽ. പത്തനംതിട്ട സ്വദേശി സുജാതയാണ് ആക്രമണത്തിൽ മരിച്ചത്. കേസിലെ പതിനഞ്ചോളം പ്രതികളിലെ പ്രധാനിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കേസിലെ പ്രതികളിൽ 12 പേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
സുജാതയുടെ മക്കളായ സൂര്യലാലിനെയും ചന്ദ്രലാലിനെയും ആക്രമിക്കാനാണ് സംഘം ആയുധങ്ങളുമായി സുജാതയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്. ഇതിൽ സൂര്യലാൽ കാപ്പാ കേസ് പ്രതിയാണ്. മുളയങ്കോട് മണ്ണെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിലെ വൈരാഗ്യമാണ് ആക്രമത്തിന് കാരണം. സംഭവം നടക്കുമ്പോൾ വീട്ടിൽ ഒറ്റയ്ക്കായിരുന്നു സൂര്യലാലിന്റെ അമ്മ സുജാത ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടയിലാണ് ഇവരുടെ തലയ്ക്കും മുഖത്തും അടിയേൽക്കുന്നത്. ഇവരെ ഉടൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കൊലപാതകത്തിൽ അടൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിന് ദൃക്സാക്ഷിയായ നന്ദിനിയെന്ന അയൽവാസിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.