ദില്ലി: കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ നടപ്പാക്കിയ ചെലവുചുരുക്കല്‍ നടപടി പിന്‍വലിച്ച് കേന്ദ്ര ധനമന്ത്രാലയം. വിവിധ വകുപ്പുകളിലും മന്ത്രാലയങ്ങളിലും ചെലവുചുരുക്കാന്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളാണ് കേന്ദ്രം ഇപ്പോൾ പിന്‍വലിച്ചിരിക്കുന്നത്.
സമ്പദ് വ്യവസ്ഥ പഴയ സ്ഥിതിയിലേക്ക് മടങ്ങിവരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ ഈ നടപടി.
കോവിഡ് രണ്ടാം തരംഗത്തിന്‍റെ പശ്ചാത്തലത്തിൽ ജൂണ്‍ മാസത്തിലാണ് കേന്ദ്ര ധനകാര്യമന്ത്രാലയം ഈ ചെലവുചുരുക്കല്‍ നടപടി പ്രഖ്യാപിച്ചത്. ചെലവുചുരുക്കുന്നതുമായി ബന്ധപ്പെട്ട് ജൂണ്‍ 30ന് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുനഃപരിശോധിച്ചിരുന്നു.
അതേസമയം രാജ്യത്തിന്‍റെ സാമ്പത്തിക നില മെച്ചപ്പെട്ട അവസ്ഥയിലേക്ക് മടങ്ങുന്നതായാണ് വിലയിരുത്തല്‍. ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ ഇന്നുമുതല്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
കൂടാതെ 200 കോടി രൂപക്ക് മുകളിലുള്ള ചെലവുകള്‍ക്ക് 2017ല്‍ പുറത്തിറക്കിയിരിക്കുന്ന മാര്‍ഗരേഖ അനുസരിച്ച് നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.