Wednesday, April 24, 2024
spot_img

നടുറോഡിൽ സ്കൂട്ടറിൽ കമിതാക്കളുടെ പ്രണയലീല;
ചോദ്യം ചെയ്ത ജിം ട്രെയ്‌നറായ യുവാവ് മർദനമേറ്റു മരിച്ചു

സാഹിബാബാദ് : സ്കൂട്ടർ ഓടിക്കുന്നതിനിടെ ചുംബിച്ച കമിതാക്കളുടെ പ്രവർത്തി ചോദ്യം ചെയ്ത യുവാവ് കോളജ് വിദ്യാർത്ഥികളുടെ മർദ്ദനമേറ്റു മരിച്ചു. ഉത്തർപ്രദേശിലെ സാഹിബാബാദിൽ എൽആർ കോളജിനു സമീപം ഇക്കഴിഞ്ഞ ശനിയാഴ്ച്ച വൈകുന്നേരമായിരുന്നു സംഭവം. ഇവിടുത്തെ പച്ചക്കറി മാർക്കറ്റിലെ ജീവനക്കാരനും ജിം ട്രെയ്നറുമായ വിരാട് മിശ്ര എന്ന ഇരുപത്തേഴുകാരനാണ് മരിച്ചത്.മർദനമേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായിരുന്ന വിരാട് പിന്നീട് മരണത്തിനു കീഴടങ്ങി.
ദൃക്സാക്ഷിയായ ബണ്ടി കുമാറിന്റെ പരാതിയിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.

മനീഷ് കുമാർ എന്നയാൾ സ്കൂട്ടർ ഓടിക്കുന്നതിനിടെ ഒപ്പമുണ്ടായിരുന്ന യുവതിയെ ചുംബിക്കുന്നത് കണ്ട വിരാട് മിശ്ര അവരെ തടയുകയും. ആളുകൾ തിങ്ങിപ്പാർക്കുന്ന ഇവിടെ ഇത്തരം പ്രവൃത്തികൾ അനുവദിക്കാനാകില്ലെന്നും, മറ്റെവിടെയങ്കിലും പോകാനും ആവശ്യപ്പെടുകയും ചെയ്തു. ഇതിൽ കുപിതനായ മനീഷ് കുമാർ, ഉടൻതന്നെ അയാളുടെ സുഹൃത്തുക്കളായ വിദ്യാർത്ഥികളെ വിളിച്ചുവരുത്തുകയും അവരെല്ലാം ചേർന്ന് വടിയും ഇഷ്ടികയും ഉപയോഗിച്ച് വിരാടിനെ മർദ്ദിച്ചവശനാക്കിയ ശേഷം രക്ഷപ്പെടുകയുമായിരുന്നു. സംഘം പോയതിനു പിന്നാലെ വിരാടിനെ ഗാസിയാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശപ്പിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ ദില്ലിയിലെ ആശുപത്രിയിലേക്കു മാറ്റി. രാത്രിയോടെ വിരാട് മരിച്ചു.

സംഭവത്തിൽ മനീഷ് കുമാറിനും ഇയാളുടെ സുഹൃത്തുക്കളായ മനീഷ് യാദവ്, ഗൗരവ് കസാന, ആകാശ് കുമാർ, പങ്കജ് സിങ്, വിപുൽ കുമാർ എന്നിവര്‍ക്കെതിരെയും വധശ്രമത്തിന് പോലീസ് കേസെടുത്തു. ഇനി ഇവർക്കെതിരെ കൊലക്കുറ്റവും ചുമത്തുമെന്ന് സാഹിബാബാദ് പൊലീസ് വ്യക്തമാക്കി.

Related Articles

Latest Articles