കേരളത്തിലെ പ്രശസ്തമായ മൂന്നു ഭദ്രകാളി ക്ഷേത്രങ്ങളിലൊന്നാണ് പരുമല പനയന്നാര്‍ കാവ് ക്ഷേത്രം. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലും പരാമര്‍ശിക്കുന്ന പനയന്നാര്‍ക്കാവിലെ യക്ഷി എന്ന പേര് കേള്‍ക്കാത്തവര്‍ കുറവാണ്. ഈ ക്ഷേത്രങ്ങളിൽ ശിവസാന്നിധ്യം പ്രാധാന്യത്തോടെ തന്നെയുണ്ടെന്നാണ് വിശ്വാസം.
ദാരിക വധത്തിനുശേഷം കോപത്താല്‍ ജ്വലിച്ചു നില്‍ക്കുന്ന ദേവിയാണ് ഇവിടുത്തെ പ്രതിഷ്ഠ. ഏറെ ശക്തയായ ദേവിയുടെ സമീപത്തുകൂടി പോകാന്‍ പോലും ആളുകള്‍ ഭയപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നുവത്രെ. പിന്നീട് അവിടുത്തെ കിഴക്കേനട എന്നന്നേക്കുമായി അടയ്ക്കുകയും ചെയ്തു.
പനയന്നാർകാവിൽ പടിഞ്ഞാറു ഭാഗത്ത് കൂടി പമ്പാനദി ഒഴുകുന്നു. നദിക്കഭിമുഖമായാണ് ശിവക്ഷേത്രം.ശിവന്റെ ശ്രീകോവിലിനു നേരെ പടിഞ്ഞാറുവശത്ത് ഒരു ബലിക്കൽ പുര നിർമ്മിച്ചിട്ടുണ്ട്.
പനയന്നാർകാവിൽ രുധിര മഹാകാളി, ഭദ്രകാളി പ്രതിഷ്ഠകൾ ഉണ്ട്. ഇവിടുത്ത കിഴക്ക് ദര്‍ശനമായുള്ള രുധിരമഹാകാളിയുടെ പ്രതിഷ്ഠ ഭക്തര്‍ക്ക് ദര്‍ശന യോഗ്യമല്ല. അതിനാല്‍ വര്‍ഷങ്ങളായി ഇവിടുത്തെ കിഴക്കേനട അടച്ചിട്ടിരിക്കുകയാണ്. വടക്കു ദര്‍ശനമായുള്ള ചാമുണ്ഡേശ്വരിയെ ഭക്തര്‍ക്ക് ദര്‍ശിക്കാന്‍ സാധിക്കും.മലയാളമാസം ഒന്നാം തീയതികളിൽ വടക്കേനടയിലുളള മൂന്നു വാതിലുകളും തുറന്ന് എല്ലാ പ്രതിഷ്ഠകളിലും പ്രത്യേക പൂജകൾ നടത്തും.