കൊച്ചി: പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതിയി റിപ്പോർട്ട് സമർപ്പിച്ച് തെരെഞ്ഞെടുപ്പ് കമ്മീഷൻ.പോസ്റ്റല്‍ ബാലറ്റ് സൂക്ഷിച്ചതില്‍ വീഴ്ചയുണ്ടെന്ന് കണ്ടെത്തി.അഞ്ചാം ടേബിളിൽ എണ്ണിയ 482 സാധുവായ ബാലറ്റുകൾ കാണാനില്ലെന്നും നാലാം ടേബിളിലെ അസാധുവായ ബാലറ്റുകളുടെ ഒരു പാക്കറ്റിന്‍റെ പുറത്തുള്ള കവർ കീറിയ നിലയിലാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ റിപ്പോർട്ടിൽ പറയുന്നു.തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ റിപ്പോർട്ടിൽ പരാമർശമുണ്ട്. ഉദ്യോഗസ്ഥർ ബാലറ്റുകൾ സൂക്ഷിച്ചത് സുരക്ഷിതമല്ലാത്ത രീതിയിലാണെന്നും ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു.മുസ്ലീം ലീഗ് സ്ഥാനാര്‍ഥി നജീബ് കാന്തപുരത്തിന്റെ വിജയത്തെ ചോദ്യം ചെയ്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെപിഎ മുസ്തഫായിരുന്നു ഹര്‍ജി നല്‍കിയത്.
ഹൈക്കോടതി രജിസ്ട്രാറുടെ സാന്നിധ്യത്തില്‍ പരിശോധിച്ച രണ്ടാം നമ്പര്‍ ഇരുമ്പുപെട്ടിയിലെ പാക്കറ്റുകളെ കുറിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സീനിയര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. പെട്ടിയിലുണ്ടായ ഏഴ് പാക്കറ്റുകളും പ്ലാസ്റ്റിക് ടാപ്പ് കൊണ്ട് പൊതിഞ്ഞിരുന്നു. എന്നാല്‍ പാക്കറ്റുകളില്‍ സീല്‍ ഉണ്ടായിരുന്നില്ല. നാലാം നമ്പര്‍ ടേബിളിലെ 567 പോസ്റ്റല്‍ ബാലറ്റ് അടങ്ങിയ പാക്കറ്റുകളില്‍ പുറമെയുള്ള കവറിന്റെ രണ്ടുവശവും കീറിയ നിലയിലായിരുന്നു. ഇതില്‍ ആസാധുവായ രണ്ടുപാക്കറ്റുകളില്‍ ഒന്നിന്റെ കവര്‍ കീറിയ നിലയിലാണ്. അഞ്ചാം നമ്പര്‍ ടേബിളിലെണ്ണിയ സാധുവായ 482 വോട്ടുകളുടെ കെട്ട് കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.