മുട്ടം : ഈ മാസം 24 ന് മുട്ടത്തെ ലോഡ്ജിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ട്വിസ്റ്റ്. വയോധികന്റെ മരണം കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചു. തിരുവനന്തപുരം മാർത്താണ്ഡം സ്വദേശിയായ യേശുദാണ് കൊല്ലപ്പെട്ടത് . സംഭവത്തിൽ അയൽവാസിയായ ഉല്ലാസിനെ ബന്ധപ്പെട്ടു മുട്ടം പൊലീസ് പിടികൂടി. സ്ത്രീകളെ ശല്യം ചെയ്തതിലുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ജനുവരി 24നാണ് മുട്ടത്തെ ലോഡ്ജിൽ യേശുദാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
നീണ്ട 20 വർഷമായി മുട്ടത്ത് ലോഡ്ജിൽ ഒറ്റയ്ക്ക് മുറിയെടുത്തു താമസിച്ചു വരികയായിരുന്നു യേശുദാസ്. ജനുവരി 19ന് ലോഡ്ജ് മുറിയിൽ യേശുദാസും ഉല്ലാസും തമ്മിൽ സംഘട്ടനം ഉണ്ടാവുകയും സംഘട്ടത്തിനിടയിൽ തലയ്ക്ക് അടിയേറ്റുവീണ യേശുദാസിനെ ഉപേക്ഷിച്ച് പ്രതി സ്ഥലം വിടുകയുമായിരുന്നു. 24 ന് ദുർഗന്ധം വന്നതിനെ തുടർന്ന് ലോഡ്ജ് മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് സമീപത്തുനിന്ന് വിഷക്കുപ്പി ലഭിച്ചതിനാൽ ആത്മഹത്യ ആണെന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം. എന്നാൽ മർദനമേറ്റതായും തലയ്ക്കുള്ളിൽ രക്തം കട്ടപിടിച്ചാണ് യേശുദാസിന്റെ മരണമെന്നും പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞതോടെയാണ് കൊലപാതകമാണെന്ന് മനസ്സിലായത്.
യേശുദാസിന്റെ മൃതദേഹം സ്വീകരിക്കില്ലെന്ന് ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന് പൊലീസ് സംസ്കാര നടപടികൾ തുടങ്ങി.