
എറണാകുളം: കൊച്ചിയിലെ മാലിന്യശേഖരണ പ്ലാന്റിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് സ്‌കൂളുകൾക്ക് അവധി നൽകിയതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറിനെതിരെ രൂക്ഷവിമർശനം. ജില്ലാ കളക്ടർ രേണു രാജിന്റെ ഫേസ്ബുക്ക് പേജിലാണ് വിമർശനം ഉയരുന്നത്. ഏഴാം ക്ലാസ്സിനു മുകളിലേക്കുള്ള വിദ്യാർത്ഥികളുടെ ശ്വാസകോശം സ്പോഞ്ച് പോലെ അല്ലല്ലോ, അവർക്ക് വിഷപ്പുക ബാധകമല്ലേ എന്നുള്ള ചോദ്യമാണ് എല്ലാവരും ചോദിക്കുന്നത്. ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് മാത്രമായിരുന്നു കളക്ടർ രേണു രാജ് അവധി പ്രഖ്യാപിച്ചിരുന്നത്. ഇതിനെതിരെയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രതിഷേധം ഉയരുന്നത്.
വടവുകോട് – പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ അങ്കണവാടികൾ, കിന്റർഗാർട്ടൺ, ഡേ കെയർ സെന്ററുകൾ എന്നിവയ്‌ക്കും സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളിലെ ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കു അവധിയായിരിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ പൊതു പരീക്ഷകൾക്ക് മാറ്റമൊന്നുമില്ല.