തിരുവനന്തപുരം: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎ വ്യാപക റെയ്ഡ് നടത്തിയതിന് പിന്നാലെ 13 നേതാക്കളെ കസ്റ്റഡിയിൽ എടുത്തു. പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദ്ദിഖ് അഹമ്മദ് ഉൾപ്പെടെയുള്ളവരെയാണ് എൻഐഎ കസ്റ്റഡിയിൽ എടുത്തത്. അറസ്റ്റ് ചെയ്തവരെ കൊച്ചിയിലെ എൻഐഎ ഓഫീസിൽ എത്തിച്ചു. അതിനാൽ കൊച്ചി ഓഫീസിന് സിആർപിഎഫിന്റെ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
പിഎഫ്‌ഐ ദേശീയ ജനറൽ സെക്രട്ടറി നസറുദ്ദീൻ എളമരത്തെ എൻഐഎ കസ്റ്റഡിയിൽ എടുത്തു. സംസ്ഥാന സമിതി അംഗം യഹിയ തങ്ങളെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. പോപ്പുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡൻ്റ് സിപി മുഹമ്മദ് ബഷീറിനെ തിരുനാവായയിൽ നിന്നും കസ്റ്റഡിയിൽ എടുത്തു. പോപ്പുലർ ഫ്രണ്ട് ദേശീയ ചെയർമാൻ ഒഎംഎ സലാമിനെ മഞ്ചേരിയിലെ വീട്ടിൽ നിന്നാണ് എൻഐഎ സംഘം കസ്റ്റഡിയിൽ എടുത്തത്.
എൻഐഎ മാസങ്ങളായി രാജ്യമെമ്പാടുമുള്ള പോപ്പുലർ ഫ്രണ്ട് സംഘടനകളുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ച് വരികയായിരുന്നു. ഇവർ നടത്തുന്ന പണമിടപാടുകൾ തുടങ്ങിയവ പിന്തുടരുകയും കൃത്യമായി നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഇതേ തുടർന്നാണ് സംസ്ഥാനമുടനീളമുള്ള വിവിധ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻഐഎ റെയ്ഡ് നടത്തിയത്. കസ്റ്റഡിയിലെടുത്ത പോപ്പുലർ ഫ്രണ്ട് നേതാക്കളെ ഇന്ന് ഉച്ചയ്‌ക്ക് ശേഷം കോടതിയിൽ ഹാജരാക്കുമെന്നും . പിന്നീട് ദില്ലിയിലെ ഓഫീസിലേക്ക് മാറ്റുമെന്നുമാണ് ലഭിക്കുന്ന വിവരം.