കണ്ണൂര്‍: കന്യാസ്ത്രീകളും വൈദികരും ഉൾപ്പെട്ട വാട്‌സ്‌ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീലവീഡിയോ അയച്ച് വൈദികന്‍. അടയ്‌ക്കാത്തോട് പള്ളി വികാരി ഫാദര്‍ സെബാസ്റ്റ്യന്‍ കീഴേത്താണ് വീഡിയോ അയച്ചത്. പരാതി ഉയര്‍ന്നതിന് പിന്നാലെ ഇദ്ദേഹത്തെ എല്ലാവിധ ചുമതലകളിൽ നിന്നും നീക്കി. മാനന്തവാടി രൂപത പിആര്‍ഒ ആണ് ഇക്കാര്യം അറിയിച്ചത്.
വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്‍പ്പെട്ട ഭക്തസംഘടനയുടെ ഗ്രൂപ്പിലേക്കാണ് വൈദികന്‍ വീഡിയോ അയച്ചത്. സംഭവം മൂന്ന് ദിവസം മുന്നേ ആയിരുന്നു. മാനന്തവാടി രൂപതയ്‌ക്ക് കീഴിലുള്ള 12 ഇടവകകളിലെ മാതൃവേദിയുടെ ഡയറക്ടര്‍ കൂടിയാണ് ഫാദര്‍ സെബാസ്റ്റ്യന്‍ കീഴേത്ത്. ഇതോടെയാണ് വീട്ടമ്മമാര്‍ ഉള്‍പ്പെടെ ഉള്ളവര്‍ പരാതിയുമായി രംഗത്തെത്തിയത്.
മാനന്തവാടി ബിഷപ്പ് മാര്‍ ജോസഫ് പെരുന്നേടത്തിനാണ് പരാതി നല്‍കിയത്. സംഭവം നടന്നെന്ന് വ്യക്തമായതോടെയാണ് മാതൃവേദി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഫാദര്‍ സെബാസ്റ്റ്യന്‍ കീഴേത്തിനെ നീക്കിയത്. വീട്ടമ്മമാരുടെ പരാതി ഗൗരവത്തോടെ കാണുന്നുവെന്നും മാനന്തവാടി രൂപത അറിയിച്ചു. മൂന്നംഗ കമ്മിറ്റിയുടെ തെളിവെടുപ്പിന് ശേഷമായിരിക്കും തുടര്‍ നടപടി. എന്നാല്‍ തനിക്ക് പിശക് പറ്റിയതാണെന്നാണ് വൈദികന്റെ വിശദീകരണം. മറ്റൊരു വൈദികന്‍ അയച്ച വീഡിയോ തിരിച്ചയച്ചപ്പോള്‍ പിശക് പറ്റിയതാണെന്നാണ് ഇദ്ദേഹത്തിന്റെ വാദം.