അഹമ്മദാബാദ് :ഗുജറാത്തിലെ സോമനാഥ ക്ഷേത്രം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.കൂടാതെ
ക്ഷേത്രത്തിലെ വിശിഷ്ട പൂജകളിലും അദ്ദേഹം പങ്കെടുത്തു.ഞായറാഴ്ച രാവിലെയോടെയാണ് ക്ഷേത്ര ദർശനം നടത്തിയത്.സോമനാഥ ട്രസ്റ്റിന്റെ ചെയർമാൻ കൂടിയായ പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ പ്രത്യേക സുരക്ഷയൊരുക്കിയിരുന്നു.
ഗുജറാത്തിൽ ബിജെപി തന്നെ വീണ്ടും അധികാരത്തിലേറുമെന്നാണ് സോമനാഥ ക്ഷേത്രത്തിലെ സ്ത്രീകൾ പറയുന്നത്. സംസ്ഥാനത്തെ സ്ത്രീകൾക്ക് ഇന്ന് സുരക്ഷിതത്വത്തോടെ ജീവിക്കാൻ സാധിക്കുന്നത് ബിജെപി സർക്കാർ കാരണമാണ്. പഠനത്തിനും തൊഴിൽ ചെയ്യാനും ഇന്ന് എല്ലാവർക്കും അവസരങ്ങൾ ലഭിക്കുന്നുണ്ടെന്നും സ്ത്രീകൾ ഇന്ന് മുന്നേറ്റത്തിലാണെന്നും ഇവർ പറയുന്നു.പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ ഗുജറാത്തിൽ ഭരണം നിലനിർത്തുമെന്ന് ആത്മവിശ്വാസവും പ്രകടിപ്പിക്കുന്നുണ്ട്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി ഗുജറാത്തിൽ എത്തിയത്. തുടർന്ന് വൈകീട്ടോടെ വൽസാദിൽ നടന്ന റാലിയിൽ അദ്ദേഹം പങ്കെടുത്തു. ഗുജറാത്തിൽ എത്തിയ മോദിയെ സ്വീകരിക്കാൻ ആയിരക്കണക്കിനാളുകളാണ് തടിച്ചുകൂടിയത്. റോഡ് ഷോയിലുടനീളം ”മോദി, മോദി” വിളികളും ഉയർന്നു. റാലിയിൽ ഗുജറാത്തും ബിജെപിയും തമ്മിലുള്ളത് അനിഷേധ്യമായ ബന്ധമാണെന്ന് പ്രധാനമന്ത്രി പറഞ്ഞത് നിറഞ്ഞ കൈയ്യടികളോടെയാണ് ജനങ്ങൾ സ്വീകരിച്ചത്.
സൗരാഷ്‌ട്രയിൽ ഞായറാഴ്ച നടക്കുന്ന നാല് റാലികളിലും പ്രധാനമന്ത്രി പങ്കെടുക്കും. വെരാവേൽ, ധോരാർജി, അമ്രേലി, ബോട്ടാഡ് എന്നിവിടങ്ങളിലാണ് റാലി നടക്കുക.