ടെക് ഭീമന്മാരായ ആപ്പിളിന്റെ നിർമ്മാണ പങ്കാളികളായ ഫോക്‌സ്‌കോൺ ടെക്‌നോളജി ഗ്രൂപ്പ്, പ്രാദേശികതലത്തിലുള്ള ഉൽപാദനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ ഒരു പുതിയ പ്ലാന്റിൽ ഏകദേശം 700 മില്യൺ ഡോളർ നിക്ഷേപിക്കാൻ പദ്ധതിയിടുന്നു, അമേരിക്ക-ചൈന സംഘർഷങ്ങൾ ദിനംപ്രതി വഷളാകുന്നതും ചൈനയിലെ അമേരിക്കൻ കമ്പനിയുടെ ഉൽപാദനം ഘട്ടം ഘട്ടമായി കുറയ്ക്കാൻ കാരണമായി എന്നുവേണം കരുതാൻ. ബെംഗളൂരുവിലെ വിമാനത്താവളത്തിന് സമീപമുള്ള 300 ഏക്കർ സ്ഥലത്ത് ഐഫോൺ ഭാഗങ്ങൾ നിർമ്മിക്കുന്നതിനുള്ള പ്ലാന്റ് നിർമ്മിക്കാൻ ഹോൺ ഹായ് പ്രിസിഷൻ ഇൻഡസ്ട്രി എന്ന തായ്‌വാൻ കമ്പനിയാണ് പദ്ധതിയിടുന്നത്. പുതിയ ഇലക്ട്രിക് വാഹന ബിസിനസിനായി ചില ഭാഗങ്ങൾ നിർമ്മിക്കാനും ഈ പ്ലാന്റ് ഉപയോഗിച്ചേക്കാം.
ഇന്ത്യയിൽ ഫോക്‌സ്‌കോണിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ നിക്ഷേപമാണിത്. നിർമ്മാണ പ്ലാന്റ് പ്രവർത്തനമാരംഭിക്കുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്തൃ ഇലക്ട്രോണിക്‌സ് ഉൽപാദകർ എന്ന പദവി ചൈനയ്‌ക്ക് നഷ്ടമാകാനുള്ള സാധ്യതുണ്ട്. ഇന്ത്യയും വിയറ്റ്‌നാമും പോലുള്ള ബദൽ സ്ഥലങ്ങൾ ആപ്പിളും മറ്റ് അമേരിക്കൻ ബ്രാൻഡുകളും കണ്ടെത്തുന്നത് ഇവിടങ്ങളിലെ തൊഴിൽ സാധ്യത വർധിപ്പിക്കും.
ഇന്ത്യയിലെ പുതിയ പ്ലാന്റ് ഏകദേശം 100,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഫോക്‌സ്‌കോൺ അധികൃതർ പറഞ്ഞു. ഷെങ്‌ഷൗവിലെ കമ്പനിയുടെ നിലവിലെ ഐഫോൺ അസംബ്ലി കോംപ്ലക്‌സിൽ 200,000 പേരാണ് ജോലി ചെയ്യുന്നത്.