ദില്ലി : ഭീകരവാദത്തിനുള്ള പിന്തുണ അവസാനിപ്പിച്ചാൽ മാത്രം പാകിസ്താനുമായുള്ള ചർച്ച ആലോചിക്കാമെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ. ഭീകരതയും ശത്രുതയും ഇല്ലാത്ത അന്തരീക്ഷത്തിൽ മാത്രമേ സമാധാന ചർച്ചയ്‌ക്ക് സാധ്യതയുള്ളൂവെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്‌ച്ചി വ്യക്തമാക്കി. ഇന്ത്യയുമായി ചർച്ചയ്‌ക്ക് തയ്യാറാണെന്ന പാക് പ്രധാനമന്ത്രിയുടെ പ്രസ്താവന കഴിഞ്ഞ ദിവസം വന്നിരുന്നു.പിന്നീട് പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം കടുത്തതോടെ പാക് പ്രധാനമന്ത്രി നിലപാട് മായിരുന്നു.
പാകിസ്ഥാനുമായുള്ള ബന്ധത്തിൽ ഇന്ത്യ സ്വീകരിക്കുന്ന നിലപാട് ആവർത്തിച്ചുകൊണ്ടാണ് ഭീകര മൃദു മനോഭാവം പാകിസ്ഥാൻ ഉപേക്ഷിക്കുന്നത് വരെ ചർച്ചയുണ്ടാകില്ലെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്‌ച്ചി വ്യക്തമാക്കിയത്. നല്ല അയൽ ബന്ധം തന്നെയാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാൽ ഭീകരതയും പ്രകോപനങ്ങളും ഇല്ലാത്ത സാഹചര്യത്തിൽ മാത്രമേ ചർച്ചയെക്കുറിച്ച് ആലോചിക്കൂവെന്നും അദ്ദേഹം പറഞ്ഞു. കശ്മീർ ഉൾപ്പടെയുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ ചർച്ചയ്‌ക്ക് തയ്യാറാണെന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ പ്രതികരണത്തെക്കുറിച്ചുള്ള മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അരിന്ദം ബാഗ്‌ച്ചി ഇക്കാര്യം വ്യക്തമാക്കിയത്.