തിരുവനന്തപുരം : കഴിഞ്ഞ രണ്ട് ദിവസമായിപ്രതിഷേധത്തിലും കുറ്റപ്പെടുത്തലുകളും കൊണ്ട് എങ്ങുമെത്താതെ അവസാനിപ്പിക്കേണ്ടി വരികയാണ് സഭ നടപടികൾ. ഇന്നും സഭ തുടങ്ങിയപ്പോൾ മുതൽ പ്രതിപക്ഷം പ്രതിഷേധവുമായെത്തിയിരുന്നു.ചോദ്യോത്തരവേള മുതൽ പ്രതിഷേധം ആരംഭിച്ചിരുന്നു.ഭരണകക്ഷി എംഎൽഎമാർക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകളും പ്രതിപക്ഷ എം എൽ എമാർക്കെതിരെ ജാമ്യമില്ലാ വകുപ്പുകളും ആണ് ചുമത്തിയത്.എംഎൽഎമാർക്ക് ഇതാണ് അവസ്ഥയെങ്കിൽ സാധാരണക്കാർക്ക് എങ്ങനെയാണ് നീതി കിട്ടുക എന്നാണ് വി ഡി സതീശൻ ചോദിക്കുന്നത്.ഒരു ഒത്തുതീർപ്പിനും ഒരു വിട്ടുവീഴ്ചയ്ക്കും പ്രതിപക്ഷം ഇല്ലെന്നും വി ഡി സതീശൻ വ്യതമാക്കി.
അതേസമയം കെ കെ രമയുടെ പരാതിയിൽ ഇതുവരെ കേസെടുത്തില്ലെന്ന് സതീശൻ പറഞ്ഞു. ഇനി സർക്കാർ പരിപാടികളോട് സഹകരിക്കില്ലെന്നും മുഖ്യമന്ത്രിയുടെ ദാർഷ്ട്യം നടക്കില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ഇന്ന് ചോദ്യോത്തര വേളയിലേക്ക് പോലും കടക്കാനാകാതെ സഭ പിരിയുകയായിരുന്നു. ഇനി തിങ്കളാഴ്ചയാണ് സഭ വീണ്ടും ചേരുക. എന്നാൽ സഭ ചേരുമ്പോഴും സ്ഥിതി മറിച്ചാകില്ലെന്ന് ഉറപ്പാണെന്നും സതീശൻ വ്യക്തമാക്കി.