തിരുവനന്തപുരം: രാജ്യത്ത് വിരലടയാള പരിശോധനയിലൂടെ കുറ്റം തെളിയിച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി കേരള പോലീസ്. മറ്റു സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് കേരളം ഒന്നാം സ്ഥാനമെന്ന ഈ നേട്ടം കൈവരിച്ചത്. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ 2020ലെ വാര്‍ഷിക പഠന റിപ്പോര്‍ട്ടിലാണ് ഈ വിവരം.
കഴിഞ്ഞ വര്‍ഷം 657 കേസുകളാണ് വിരലടയാളത്തിന്റെ സഹായത്തോടെ കേരള പൊലീസ് തെളിയിച്ചത്. 517 കേസുകള്‍ തെളിയിച്ച കര്‍ണാടകയും 412 കേസുകൾ തെളിയിച്ച ആന്ധ്രയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
കൊല്ലം അഞ്ചലിലെ ഉത്ര വധക്കേസ്, എറണാകുളത്ത് ഐഎന്‍എസ് വിക്രാന്തിലെ മോഷണം, അങ്കമാലിയില്‍ മോഷണശ്രമത്തിനിടയില്‍ കടയ്ക്കുള്ളില്‍ ഷോക്കേറ്റു പ്രതി മരിച്ചത് തുടങ്ങിയ സംഭവങ്ങളിലെ അന്വേഷണത്തില്‍ വിരലടയാള വിദഗ്ധരുടെ മികവു പ്രത്യേകമായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
കുറ്റം തെളിയിക്കുന്നതിനും കുറ്റവാളികളെ കണ്ടെത്തുന്നതിനും ഉപയോഗിക്കുന്ന പ്രധാന രീതികളിലൊന്നാണ് വിരലടയാള പരിശോധന. ഇത് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാന്‍ കേരളത്തിന് കഴിഞ്ഞു. കേരളത്തിലെ ഫിംഗര്‍ പ്രിന്റ് ബ്യുറോക്കും പോലീസിനും ഇത് അഭിമാന നേട്ടമാണ്.