ശ്രീനഗർ: ജമ്മുകശ്മീരിലെ സോപോറിൽ രണ്ട് ഹൈബ്രിഡ് ഭീകരർ പിടിയിൽ. മേഖലയിലെ പ്രദേശവാസികളെ വധിക്കാൻ ദൗത്യപ്പെടുത്തിയ രണ്ട് ലഷ്‌കർ-ഇ-ത്വായ്ബ ഭീകരരാണ് കശ്മീർ പോലീസിന്റെ പിടിയിലായിരിക്കുന്നത്.
വെള്ളിയാഴ്ച വൈകിട്ട് സോപോറിലെ ഷാ ഫൈസൽ മാർക്കറ്റിന് സമീപം നടത്തിയ പരിശോധനയിലാണ് ഭീകരരെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത്. ഭാരമുള്ള വലിയ ബാഗ് തോളിലേന്തി പോകുകയായിരുന്ന ഒരാളുടെ പെരുമാറ്റത്തിൽ പോലീസുകാർക്ക് സംശയം തോന്നി. തുടർന്ന് ചോദ്യം ചെയ്യാനായി വിളിപ്പിപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പിന്തുടർന്ന് പോയ സുരക്ഷാസേന ഇയാളെ തന്ത്രപരമായി പിടികൂടുകയായിരുന്നു.
റിസ്‌വാൻ മുഷ്താഖ് വാനി എന്ന ഭീകരനാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്. മേഖലയിലെ പ്രദേശവാസികൾ, ന്യൂനപക്ഷ വിഭാഗക്കാർ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരെ ലക്ഷ്യമിട്ട് ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്ന ഭീകരനാണ് റിസ്‌വാൻ. ഇയാൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാളുടെ സഹായിയായ മറ്റൊരു ഭീകരനെക്കുറിച്ച് വിവരം ലഭിച്ചത്. അന്വേഷണത്തിനൊടുവിൽ ജമീൽ അഹമ്മദ് എന്ന ഹൈബ്രിഡ് ഭീകരനെ കൂടി പോലീസ് പിടികൂടി.