ദില്ലി : രാജ്യത്തു പുരുഷന്മാർക്കും സ്ത്രീകൾക്കും പൊതുവായ വിവാഹപ്രായം നടപ്പിലാക്കണം എന്ന ആവശ്യമുന്നയിച്ചു സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. നിലവിലെ പുരുഷന്മാരുടെ വിവാഹ പ്രായമായ 21 നു സമാനമായി സ്ത്രീകളുടെ വിവാഹപ്രായവും 21 വയസ്സാക്കി ഉയർത്തണം എന്നായിരുന്നു ഹർജിയിലെ ആവശ്യം. അഭിഭാഷകനുമായ അശ്വനി കുമാര്‍ ഉപാധ്യായ ആണു ഹര്‍ജി നൽകിയത്. നിലവിലെ സ്ത്രീകളുടെ വിവാഹ പ്രായം 18 വയസ്സാണ്.
വിവാഹപ്രായം ഏകീകരിക്കുന്നതു പാര്‍ലമെന്റിന്റെ അധികാര പരിധിയില്‍പെട്ട കാര്യമാണെന്നും, നിയമം നിര്‍മിക്കുന്നതിനു പാര്‍ലമന്റിനു നിര്‍ദേശം നല്‍കാന്‍ കോടതിക്കു കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിരീക്ഷിച്ചു . ഭരണഘടനയുടെ സംരക്ഷണച്ചുമതല പാര്‍ലമെന്റിനും ഉണ്ടെന്നും കോടതി വ്യക്തമാക്കി .