തിരുവനന്തപുരം: മാതാ അമൃതാനന്ദമയി മഠത്തിന്റെ നേതൃത്വത്തിൽ അമൃതശ്രീ പദ്ധതിയിലെ അംഗങ്ങൾക്കുള്ള സഹായവിതരണത്തിന് തുടക്കമായി. തൈക്കാട് പോലീസ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ജില്ലാതല സഹായവിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. എല്ലാവരും സ്വയംപര്യാപ്തരാകുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് ഒപ്പം നിൽക്കുന്ന പദ്ധതിയാണ് അമൃതശ്രീ പദ്ധതിയെന്നും പാവപ്പെട്ടവർക്ക് ജീവനോപാദികൾ നൽകുന്നതിന് അപ്പുറം വലിയ സന്ദേശമാണ് ഈ പദ്ധതിയിലൂടെ മാതാ അമൃതാനന്ദമയി മഠം ലോകത്തിന് നൽകുന്നതെന്നും വി.മുരളീധരൻ പറഞ്ഞു. രാജ്യം സ്വയംപര്യാപ്തമാകാൻ പരിശ്രമിക്കുന്ന കാലഘട്ടിലൂടെയാണ് കടന്നു പോകുന്നത്. രാജ്യ പുരോഗതിയെന്നത് സർക്കാരിന്റെ മാത്രം ഉത്തരവാദിത്തമല്ല. എല്ലാവരും കൂട്ടായി ഒരുമിച്ച് പരിശ്രമിക്കുമ്പോഴാണ് രാജ്യം പുരോഗതിയിലേക്കെത്തുന്നതെന്നും വി.മുരളീധരൻ കൂട്ടിച്ചേർത്തു.
ജനഹൃദയങ്ങളിൽ ഏറെ സ്വാധീനമുണ്ടാക്കിയ പദ്ധതിയാണ് അമൃതശ്രീയെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച സംസ്ഥാന ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. കേരളത്തിലെ ലക്ഷക്കണത്തിന് കുടുംബങ്ങൾക്ക് ആശ്വാസമാകുന്ന പദ്ധതിയാണിത്. സമൂഹത്തിൽ മുഴുവൻ സ്‌നേഹസ്പർശത്തോടെ സഹായങ്ങളെത്തിക്കാൻ മാതാ അമൃതാനന്ദമയി ദേവിയും മഠവും നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും ആന്റണി രാജു പറഞ്ഞു. ചടങ്ങിൽ അടൂർ പ്രകാശ് എംപി അദ്ധ്യക്ഷത വഹിച്ചു. മഠത്തിന്റെ പ്രവർത്തനങ്ങൾ സമൂഹത്തിനാകെ വെളിച്ചമാണെന്നും മഠം നടപ്പാക്കുന്ന പദ്ധതികൾ ഓരോരുത്തർക്കും ജീവിതത്തിൽ ഓരോ വഴിതിരിവ് ഉണ്ടാക്കിനൽകുന്നുണ്ടെന്നും അടൂർ പ്രകാശ് പറഞ്ഞു.
ചടങ്ങിൽ അമൃതശ്രീ കോ-ഓർഡിനേറ്റർ ആർ രംഗനാഥൻ വിഷയാവതരണം നടത്തി. സ്വാമി തുരീയാമൃതാനന്ദ പുരി അനുഗ്രഹ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ്‌കുമാർ, വാർഡ് കൗൺസിലർ ജി മാധവദാസ്, , ബിജെപി കേന്ദ്ര കമ്മിറ്റി അംഗം പി.കെ കൃഷ്ണദാസ് അമൃത വിദ്യാലയം ഡയറക്ടർ ജി.എസ് സജികുമാർ എന്നിവർ സംസാരിച്ചു. തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 15,000 ത്തോളം അമൃതശ്രീ അംഗങ്ങൾക്കാണ് ചടങ്ങിൽ ഭക്ഷ്യ,വസ്ത്ര,ധന,ധാന്യ സഹായങ്ങൾ വിതരണം ചെയ്തത്.