തിരുവനന്തപുരം: ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക നല്‍കിയ ബിഎസ് സി പരീക്ഷ കേരള സര്‍വകലാശാല റദ്ദാക്കി. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ബി.എസ്.സി. ഇലക്ട്രോണിക്‌സ് നാലാം സെമസ്റ്റര്‍ പരീക്ഷയിലാണ് ചോദ്യപേപ്പർ നൽകേണ്ടതിന് പകരം ഉത്തരസൂചിക നല്‍കിയത്.
എന്നാൽ സംഭവം നടന്ന് മാസങ്ങൾക്ക് ശേഷമാണ് ഇത് പുറത്തുവന്നത്. പരീക്ഷ കണ്‍ട്രോളറുടെ ഓഫീസില്‍ സംഭവിച്ച വീഴ്ചയാണ് കാരണമെന്നനാണ് വിവരം. നിലവിൽ റദ്ദാക്കിയ പരീക്ഷ മേയ് മൂന്നിന് നടത്താനാണ് സര്‍വകലാശാല തീരുമാനം.
അതേസമയം, കണ്ണൂര്‍, കേരള സര്‍വകലാശാലകളിലെ പരീക്ഷാ നടത്തിപ്പിലെ വീഴ്ചകള്‍ സംബന്ധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരണം തേടിയിട്ടുണ്ട്. ഇതേകുറിച്ച് വൈസ് ചാന്‍സലര്‍മാരോടാണ് ഗവര്‍ണര്‍ വിശദീകരണം തേടിയത്.
കഴിഞ്ഞ ഏപ്രില്‍ 21,22 തീയതികളില്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ നടന്ന ബിഎ സൈക്കോളജി മൂന്നാം സെമസ്റ്റര്‍ പരീക്ഷകളുടെ ചോദ്യപേപ്പറാണ് ആവര്‍ത്തിച്ചത്. 2020ല്‍ നടന്ന പരീക്ഷയുടെ അതേ ചോദ്യപേപ്പറാണ് ഇത്തവണയും ആവര്‍ത്തിച്ചത് എന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു.