ദില്ലി : ഒമിക്രോണിന്റെ ബിഎഫ് 7 അടക്കമുള്ള വകഭേദങ്ങളെ പ്രതിരോധിക്കാൻ രാജ്യത്തെ കോവിഡ് വാക്‌സിനുകൾ പര്യാപ്തമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ വ്യക്തമാക്കി. അഗോള തലത്തിൽ വൻ ഭീഷണി ഉയർത്തുന്ന കൊറോണയുടെ വകഭേദമായ ഒമിക്രോൺ ബിഎഫ് 7 കണ്ടെത്തിയെങ്കിലും ഇവയുടെ വ്യാപനമുണ്ടായിട്ടില്ല. മരണ നിരക്ക്, ആശുപത്രി സഹായം തേടേണ്ടി വരുന്ന രോഗികളുടെ എണ്ണം എന്നിവയിൽ വർദ്ധന ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
അന്താരാഷ്ട തലത്തിൽ നാലാം തരംഗവുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ ആരോഗ്യമന്ത്രാലയം സൂക്ഷമമായി നിരീക്ഷിച്ച് വരികയാണ്. 8,700 അന്താരാഷ്‌ട്ര യാത്ര വിമാനങ്ങളിൽ നിന്നുള്ള പതിനഞ്ച് ലക്ഷത്തോളം യാത്രക്കാരെ പരിശോധനയ്‌ക്ക് വിധേയമാക്കിയതിൽ ഇരുന്നൂറ് പേർക്ക് മാത്രമാണ് ഒമിക്രോൺ ബിഎഫ്7 സ്ഥിരീകരിച്ചത്.
രാജ്യത്ത് ഇതുവരെ 220.15 കോടി കൊറോണ വാക്‌സിനുകളാണ് വിതരണം ചെയ്തത്. ഇതിൽ 95.14 കോടി രണ്ടാം ഡോസ് വാക്‌സിനും 22.4 കോടി ബൂസ്റ്റർ വാക്‌സിനും ഉൾപ്പെടുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ മാത്രം 44,397 വാക്‌സിനുകളാണ് രാജ്യത്ത് വിതരണം ചെയ്തത്.