തിരുവനന്തപുരം : നിയമസഭയിൽ പ്രതിപക്ഷ ബഹളങ്ങൾ ശക്തിപ്പെട്ട് കൊണ്ടിരിക്കവെ ചരിത്രം മറിച്ച് നോക്കാൻ ഓർമ്മപ്പെടുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.പ്രതിപക്ഷ എംഎല്‍എമാര്‍ ആദ്യമായാണ് സഭയുടെ നടുത്തളത്തിലിരുന്ന് പ്രതിഷേധിക്കുന്നതെന്ന മന്ത്രി എം ബി രാജേഷിൻറെ പ്രസ്താവനയ്‌ക്കെതിരെയാണ് മറുപടിയായി വി ഡി സതീശൻ ആഞ്ഞടിച്ചത്. 1974 ഒക്ടോബര്‍ 21നാണ് ആദ്യമായാണ് ഇത്തരമൊരു പ്രതിഷേധം കേരള നിയമസഭയില്‍ നടന്നതെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഇഎംഎസ് ഉള്‍പ്പെടെയുള്ളവര്‍ നടുത്തളത്തിലിറങ്ങിയുള്ള പ്രതിഷേധത്തിന് നേതൃത്വം നല്‍കിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
1975 ഫെബ്രുവരി 25ന് രാത്രി മുഴുവന്‍ പ്രതിപക്ഷ അംഗങ്ങളും നിയമസഭയുടെ നടുത്തളത്തില്‍ പ്രതിഷേധിച്ച ചരിത്രവുമുണ്ടെന്ന് പ്രതിപക്ഷ നേതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. 2011ല്‍ വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലും ഇത്തരം പ്രതിഷേധമുണ്ടായിട്ടുണ്ട്. കേരളത്തില്‍ ആദ്യമായാണ് നടുത്തളത്തിലിരുന്ന് ഒരു പ്രതിപക്ഷനേതാവ് സഭയെ അവഹേളിച്ചതെന്ന പ്രസ്താവനകള്‍ സ്പീക്കറും മന്ത്രിമാരും പിന്‍വലിക്കണമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.പ്രതിപക്ഷം നടുത്തളത്തില്‍ അസാധാരണ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തില്‍ സഭാ നടപടികള്‍ വെട്ടിച്ചുരുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയം അവതരിപ്പിച്ചതോടെയാണ് സഭ പിരിഞ്ഞത്.