പേഴ്‌സണൽ സ്റ്റാഫ് അഭിജിത്തിനെ ഒഴിവാക്കാൻ നേരത്തെ നീക്കം തുടങ്ങിയിരുന്നുവെന്ന് ആവർത്തിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ്. ജോലിക്ക് വരാത്ത വ്യക്തിയെ ഒഴിവാക്കാൻ തെളിവ് സഹിതമാണ് പൊതുഭരണ വകുപ്പിന് കത്ത് നൽകിയത്. ചില മാധ്യമങ്ങൾ തെറ്റായ വാർത്ത നൽകുകയാണെന്നും തനിക്ക് മറച്ച് വയ്ക്കാൻ ഒന്നുമില്ലെന്നും വീണാ ജോർജ് വ്യക്തമാക്കി. പ്രതിഷേധിക്കുന്നവർ പ്രതിഷേധിക്കട്ടെയെന്നും മന്ത്രി വ്യക്തമാക്കി. താൻ എല്ലാ പൊതുപരിപാടിയിലും പങ്കെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് ആക്രമണവുമായി ബന്ധപ്പെട്ട് പേഴ്‌സണൽ സ്റ്റാഫിലുണ്ടായിരുന്ന ഒരാളെ ഒഴിവാക്കിയെന്ന് മന്ത്രി ഉത്തരവിറക്കിയിരുന്നു. എന്നാൽ അക്രമമുണ്ടായതിന് മുൻകൂർ ഡേറ്റ് ഇട്ടാണ് മന്ത്രി ഉത്തരവിട്ടതെന്നും, പ്രശ്‌നം ഉണ്ടായപ്പോൾ അയാൾ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് തന്നെയായിരുന്നു എന്നത് മറച്ചുവയ്ക്കാനാണ് മന്ത്രി ഇത്തരമൊരു നീക്കം നടത്തിയെന്നും ആരോപണമുയർന്നിരുന്നു. ഇതിനോടായിരുന്നു മന്ത്രി വീണാ ജോർജ് പ്രതികരിച്ചത്.
വീണ ജോർജ് പറഞ്ഞതിങ്ങനെ,
‘ജൂൺ മാസം ആദ്യം കുറേ ദിവസം വന്നില്ല. ഇടയ്ക്ക് വന്നു. പതിനഞ്ചാം തിയതിക്ക് ശേഷം വന്നിട്ടേ ഇല്ല. ഇതിന്റെ അടിസ്ഥാനത്തിൽ പേഴ്‌സണൽ സെക്രട്ടറിയോട് ഈ വ്യക്തിയെ ഒഴിവാക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇവിടെ ഇലക്ട്രോണിക് പഞ്ചിംഗ് സിസ്റ്റമാണ്. എന്ന് മുതലാണോ വരാതിരുന്നത്, അന്ന് മുതൽ ഇയാളെ ഒഴിവാക്കിക്കൊണ്ടാണ് ഉത്തരവിട്ടത്’. ആർക്ക് വേണമെങ്കിലും അറ്റൻഡൻസ് ഡേറ്റ പരിശോധിക്കാം.