തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു. തക്കാളിയ്ക്ക് പൊതുവിപണിയില്‍ പലയിടത്തും നൂറ് രൂപ കടന്നു. ബീന്‍സ്, പയര്‍, വഴുതന തുടങ്ങിയ പച്ചക്കറികൾക്ക് ഒരാഴ്ചക്കിടെ വില ഇരട്ടിയിലേറെയായി.
ഒരാഴ്ച മുമ്പ് വരെ മുപ്പത് രൂപയ്ക്കും നാല്പത് രൂപയ്ക്കും ലഭിച്ചിരുന്ന തക്കാളിക്ക് പെട്ടന്നാണ് 100 രൂപ പിന്നിട്ടത്. തക്കാളിക്ക് മാത്രമല്ല, 30 രൂപയുണ്ടായിരുന്ന വഴുതനയ്ക്ക് വില 60 ആയി. 40 രൂപയ്ക്ക് കിട്ടിയിരുന്ന പയറിന് 80 മായി. 30 രൂപയ്ക്ക് കിട്ടിയ കത്തിരിക്ക് 50 രൂപയായി. കര്‍ണാടകയിലും തമിഴ്നാട്ടിലും പെയ്ത കനത്ത മഴയാണ് വിലക്കയറ്റത്തിന് കാരണമാകുന്നത്.
പച്ചക്കറിക്ക് മാത്രമല്ല, അരിയ്ക്കും വില കൂടിയിട്ടുണ്ട്. ജയ അരിയ്ക്കും ആന്ധ്രയില്‍ നിന്നുള്ള വെള്ള അരിക്കും ഏഴു രൂപ വരെ പലയിടങ്ങളിലും കൂടി. അതേസമയം സവാളക്ക് ഇതുവരെ വിലകൂടിയില്ല എന്നത് ജനങ്ങൾക്ക് ഒരാശ്വാസമാണ്.