ഇന്ത്യയിൽ ന്യൂനപക്ഷ പീഡനം നടക്കുന്നു എന്ന് ഐക്യരാഷ്ട്രസഭയിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി പ്രസംഗിച്ചതിന് തൊട്ടുപിന്നാലെ പാക്കിസ്ഥാനിൽ വീണ്ടും ന്യൂനപക്ഷ വേട്ട. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ ഹിന്ദു സമുദായത്തിൽപ്പെട്ട ഒരു സ്ത്രീയെയും രണ്ട് പെൺകുട്ടികളെയും തട്ടിക്കൊണ്ടുപോയി. അവരിൽ രണ്ടുപേരെ നിർബന്ധിതമായി ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യുകയും മുസ്ലീം പുരുഷന്മാരെ കൊണ്ട് വിവാഹം കഴിപ്പിക്കുകയും ചെയ്തു. ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടവർക്കെതിരായ ഇത്തരം അതിക്രമങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണിത്.
മീനാ മേഘ്‌വാറിനെ (14) നാസർപൂർ പ്രദേശത്ത് നിന്നാണ് തട്ടിക്കൊണ്ടുപോയത്. മിർപുർഖാസ് ടൗണിലെ മാർക്കറ്റിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ മറ്റൊരു ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായി പോലീസ് പറഞ്ഞു. പിന്നാലെ വിവാഹിതയായ ഹിന്ദു സ്ത്രീയെ മിർപുർഖാസിൽ നിന്ന് കാണാതായി.
അയൽവാസിയായ അഹമ്മദ് ഭാര്യയെ തട്ടിക്കൊണ്ടുപോയി മതപരിവർത്തനം ചെയ്തു എന്നും ഭാര്യയെ ഉപദ്രവിക്കാറുണ്ടെന്നും യുവതിയുടെ ഭർത്താവ് രവി കുർമി പരാതി നൽകിയെങ്കിലും എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പോലീസ് വിസമ്മതിച്ചിരുന്നു.
മൂന്ന് കേസുകളും അന്വേഷിക്കുകയാണെന്ന് മിർപുർഖാസിലെ പ്രാദേശിക പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ സ്വന്തം ഇഷ്ടപ്രകാരമാണ് താൻ മതംമാറി മുസ്ലീം പുരുഷനെ വിവാഹം കഴിച്ചതെന്ന് രാഖി അവകാശപ്പെടുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ഹിന്ദു ജനസംഖ്യ കൂടുതലുള്ള താർ, ഉമർകോട്ട്, മിർപുർഖാസ്, ഘോട്ട്കി, ഖൈർപൂർ പ്രദേശങ്ങളിൽ നിന്ന് ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി നിർബന്ധിത മതപരിവർത്തനം ചെയ്യുന്നത് ഒരു പ്രധാന പ്രശ്നമായി മാറിയിരിക്കുന്നു. ഹിന്ദു സമുദായാംഗങ്ങളിൽ ഭൂരിഭാഗവും തൊഴിലാളികളാണ്.