Wednesday, April 24, 2024
spot_img

ഉദയപ്പൂരിലെ കൊലപാതകം പൈശാചികം! ഉദയപ്പൂരിൽ നടന്നത് ഹിന്ദു മതാനുയായികളെ ഭയപ്പെടുത്തുക എന്ന ദുഷ്ടലാക്കിൻ്റെ അരങ്ങേറ്റം: പ്രതികരണവുമായി വിശ്വ ഹിന്ദു പരിഷത്ത്

കൊച്ചി: രാജസ്ഥാനിലെ ഉദയപ്പൂരിൽ സാധാരണക്കാരനായ തയ്യൽ തൊഴിലാളിയെ അതി പൈശാചികമായി പട്ടാപകൽ തലയറുത്ത് കൊന്ന നടപടി സനാതന ധർമ്മത്തോടും രാഷ്ട്രത്തോടുമുള്ള വെല്ലുവിളിയാണെന്ന് വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷൻ വിജി തമ്പിയും ജനറൽ സെക്രട്ടറി വി. ആർ രാജശേഖരനും പ്രസ്താവനയിൽ അറിയിച്ചു.

തല വെട്ടി മാറ്റി കൊല്ലുന്ന പൈശാചിക ദൃശ്യം വീഡിയോയിൽ ചിത്രീകരിക്കുക എന്ന താലിബാൻ രീതി ഭാരതത്തിലും നടപ്പാക്കുമെന്ന ഭീഷണി മുഴക്കി ഹിന്ദു മതാനുയായികളെ ഭയപ്പെടുത്തുക എന്ന ദുഷ്ടലാക്കിൻ്റെ അരങ്ങേറ്റമാണ് ഉദയപ്പൂരിൽ നടന്നത്. കേരളത്തിൽ പ്രൊഫസർ ജോസഫിൻ്റെ കൈ വെട്ടലിൽ തുടങ്ങിയ താലിബാനിസം ഇപ്പോൾ ഉദയപ്പൂരിലെ തല വെട്ടലിൽ എത്തി നിൽക്കുന്നു. രാഷ്ട്രീയ എതിരാളികളെയും മറ്റു മതക്കാരേയും നേരിടാനും ഉന്മൂലനം ചെയ്യാനും വിദഗ്ദ പരിശീലനമാണ് ഇത്തരം തീവ്രവാദ ശക്തികൾ തങ്ങളുടെ കൂട്ടത്തിലുള്ള യുവതലമുറക്ക് നൽകുന്നത്.

കേരളത്തിലെ ബാലുശ്ശേരിയിലെ ആൾകൂട്ട വിചാരണയുടെ അതിഭീകരമായ ദൃശ്യങ്ങളും മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് താലിബാനിസത്തിൻ്റെ കേരള പതിപ്പായി കാണണം. ഇത്തരം ഭീകര പ്രവർത്തനങ്ങളെ അപലപിക്കാൻ ഇവിടുത്തെ രാഷ്ട്രീയ- സാംസ്കാരിക നേതാക്കൻമാർ മടിക്കുന്നു. ഉദയപ്പൂരും ബാലുശ്ശേരിയും കേരളത്തിലും ഭാരതത്തിലും ഇനിയും ആവർത്തിക്കാതിരിക്കാനുള്ള കടുത്ത നടപടികൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് അടിയന്തിരമായി കൈക്കൊള്ളണം.

തീവ്രവാദ ശക്തികളുടെ മനുഷ്യത്വരഹിതമായ ഉന്മൂലന സിദ്ധാന്തത്തിനെതിരെ ശക്തമായ ബഹുജന ബോധവൽക്കരണ പരിപാടികൾ നാനാജാതി മതസ്ഥരെ പങ്കെടുപ്പിച്ച് കൊണ്ട് വിശ്വഹിന്ദു പരിഷത്ത് ആസൂത്രണം ചെയ്യുമെന്നും അവർ പ്രസ്താവനയിൽ വ്യക്തമാക്കി.

Related Articles

Latest Articles