Friday, April 26, 2024
spot_img

പണാപഹരണം മുതൽ തീവ്രവാദം വരെ: ശാരദാ ചിട്ട് ഫണ്ട് കേസ് അന്വേഷണം മമത ഭയക്കുന്നതെന്തുകൊണ്ട്?

ഒടുവിൽ തട്ടാൻ ഒരു തട്ട് തട്ടി എന്ന് പറഞ്ഞത് പോലെയായി കാര്യങ്ങൾ. പലതവണ ചോദ്യം ചെയ്യലിന് ഹാജരാവാൻ നോട്ടീസ് കൊടുത്തിട്ടും, മുങ്ങി നടന്ന കൊൽക്കത്ത പോലീസ് മേധാവി രാജീവ് കുമാർ, മര്യാദയ്ക്ക് സിബിഐയുടെ മുന്നിൽ ഹാജരാവണമെന്ന് സുപ്രീം കോടതി. അതും, മമതയുടെ വിഹാരഭൂമിയായ കൊൽക്കത്തയിലല്ല, അങ്ങ് ഡറാഡൂണിൽ. സിബിഐയുടെ തട്ടകത്തിൽ…!!! രൂക്ഷമായ ഭാഷയിൽ ആണ് കോടതി വിമർശനം ഉന്നയിച്ചത്.

അങ്ങനെ രണ്ടു ദിവസമായി, ബംഗാൾ മുഖ്യമന്ത്രിയും, തൃണമൂൽ നേതാവുമായ മമതാ ബാനർജി നടത്തിയ ധർണ്ണാ നാടകത്തിന് നാണംകെട്ട പര്യവസാനവുമായി. ആരുടെയെങ്കിലും, ആജ്ഞാനുവർത്തിയായി കേസ് ഡയറിയിൽ കള്ളത്തരം കാണിക്കാനും, തെളിവുകൾ നശിപ്പിക്കാനും കൂട്ടു നിന്നാൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും സുപ്രീം കോടതി ഓർമ്മിപ്പിച്ചത് മമതയ്ക്ക് തിരിച്ചടിയാണ്.

എന്നാൽ, തന്റ്റെ രാഷ്ട്രീയ ഭാവി എന്നന്നേക്കുമായി അണഞ്ഞു പോകാൻ പാകത്തിലുള്ള ഈ കേസിൽ, കോൺഗ്രസ് ഉൾപ്പെടെ ഉള്ള പ്രതിപക്ഷ കക്ഷികളെ കൂടെക്കൂട്ടി, മോദിക്ക് എതിരെയുള്ള പോരാട്ടമാണന്ന ഭാവം സൃഷ്ടിക്കാൻ മമതയ്ക്ക് സാധിച്ചു. ഇതിൽ യഥാർത്ഥത്തിൽ നഷ്ടം സംഭവിച്ചത്, കോൺഗ്രസ്സിനാണ്. അതും രാഹുൽ ഗാന്ധിയുടെ മറ്റൊരു മണ്ടത്തരം. മമതയെ പിന്തുണച്ച, അഴിമതി വിരുദ്ധ മുഖം മൂടിയണിയുന്ന അരവിന്ദ് കേജരിവാളിനും ഇത് നഷ്ടക്കച്ചവടമാണ്. നേട്ടം മോദിക്കും, ബിജെപിക്കുമാണ്.

കാരണം, ബംഗാളിലെയെന്നല്ല, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പണാപഹരണ കേസാണ്, ശാരദാ ചിട്ട് ഫണ്ട് തട്ടിപ്പ് കേസ്. ഒന്നും, രണ്ടുമല്ല, ബംഗാളിലെ പട്ടിണി പാവങ്ങളായ ലക്ഷക്കണക്കിന് നിക്ഷേപകരെ കബളിപ്പിച്ച് “മുപ്പതിനായിരം കോടി” രൂപയിലധികം തട്ടിപ്പു നടത്തിയ പ്രമാദമായ കേസാണ് “ശാരദ”ചിട്ടി ഫണ്ട് കേസ്”.

തട്ടിപ്പ് കേസ് എന്നതിനുപരി, രാജ്യത്തിന്റ്റെ അഖണ്ഡതയെ തകർക്കുന്ന അന്താരാഷ്ട്ര മാനങ്ങളുള്ള ഒരു തീവ്രവാദശൃംഖലാ ബന്ധവും ഈ കേസിലുണ്ടെന്നതാണ് ഗുരുതരം. കേന്ദ്ര സർക്കാർ ഈ കേസിൽ കാണുന്ന പ്രാധാന്യവും അതാകാനാണ് വഴി.

ഇതിൽ ആദ്യമായി പരാതിപ്പെട്ടതും, അന്വേഷണം സിബിഐയുടെ കയ്യിൽ വരെ എത്തിച്ചതും 2013-ൽ കോൺഗ്രസ് ആയിരുന്നു. അതേ കോൺഗ്രസ് പാർട്ടിയുടെ ഇപ്പോഴത്തെ അധ്യക്ഷൻ രാഹുൽ ഗാന്ധി, ഈ കേസിൽ പ്രതി സ്ഥാനത്ത് ആരോപണ വിധേയയായി നിൽക്കുന്ന മമതയെ സഹായിക്കാൻ മുൻപിൻ നോക്കാതെ ചാടി ഇറങ്ങിയത്, കോൺഗ്രസ്സിന്
വലിയ തിരിച്ചടിയും, പ്രതിഛായാ നഷ്ടവുമാകും. പ്രത്യേകിച്ചും ബംഗാളിൽ.

ഇതുമായി ബന്ധപ്പെട്ട് കൊല്‍ക്കത്തയില്‍ പൊലീസ് കമ്മീഷണർ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ മമതയുടെ പോലീസും ഗുണ്ടകളും ചേർന്ന് തിരിച്ചു അറസ്റ്റ് ചെയ്തതും, ശാരീരികമായി ഉപദ്രവിച്ചതുമാണ് സുപ്രീം കോടതിയെ ഇന്ന് ചൊടിപ്പിച്ചത്. ഇനി കേസ് സുപ്രീം കോടതിയുടെ മേൽനോട്ടത്തിലാകുമെന്നത് മമതയെ കുറച്ചൊന്നുമല്ല വിഷമിപ്പിക്കാൻ പോകുന്നത്. അതിന് കാരണമുണ്ട്.

അതറിയണമെങ്കിൽ, ഈ ശാരദ ചിട്ടി തട്ടിപ്പ് എന്താണെന്ന് വിശദമായി അറിയണം. മമത എന്താണ് ഭയക്കുന്നതെന്നറിയണം. ഇന്ത്യയിലെ പാവങ്ങളുടെ പണം, രാഷ്ട്രീയക്കാരുടെ ഒത്താശയോടെ എങ്ങനെ, ഇന്ത്യാ വിരുദ്ധ തീവ്രവാദ ശക്തികളുടെ കയ്യിലെത്തി എന്നറിയണം. ഒരപസർപ്പക നോവലിനെ വെല്ലുന്ന ചരിത്രമാണിത്.

ബംഗാളിലെ നക്സൽബാരി പ്രസ്ഥാനത്തിൽ ഒരു കാലത്ത് പ്രവർത്തിച്ച ‘ശങ്കാരാദിത്യ സെൻ’ ആയിരുന്നു ശാരദാ ചിട്ട് ഫണ്ടിന്റെ ഉടമ. 1990 കളിലെപ്പഴോ, പ്ലാസ്റ്റിക് സർജറി നടത്തി നക്സൽ മുഖം മാറ്റി, സുമുഖനായി. ഒപ്പം, സുദീപ്തോ സെൻ എന്ന പേരും ഇയാൾ സ്വീകരിച്ചു.

1970 കളിൽ, നക്സൽ പ്രസ്ഥാനത്തിൽ പ്രവർത്തിച്ച കാലത്ത് സമൂഹത്തിലെ താഴ്ന്ന വരുമാനക്കാരുടെ ജീവിത പ്രശ്നങ്ങൾ കൃത്യമായി മനസ്സിലാക്കിയ ഈ നക്സൽ -മാവോ പ്രവർത്തകൻ, പുതിയ വേഷത്തിൽ അവരുടെ ഇടയിലേക്ക്, വായ്‌പ, നിക്ഷേപം, ചിട്ടി തുടങ്ങിയ വിവിധ പദ്ധതികളുമായി ഇറങ്ങി ചെന്നു. “ശാരദ ചിട്ടിയുടെ” കീഴിൽ ഇരുനൂറിലധികം കമ്പനികൾ വഴി, ഉയർന്ന പലിശ വാഗ്ദാനം ചെയ്താണ് നിക്ഷേപ സമാഹരണം നടത്തിയത്. ഇതിൽ പല കമ്പിനികളും ഉത്ഘാടനം ചെയ്തത് മറ്റാരുമല്ല, മമതാ ദീദി തന്നെ!!!.

ബംഗാൾ, ത്രിപുര, അസ്സാം തുടങ്ങിയ സംസ്ഥാനങ്ങളിൽ ശാരദാ ചിട്ട് ഫണ്ട് വളർന്നു. ലക്ഷക്കണക്കിന് പാവപ്പെട്ടവരിൽ നിന്നുമായി നിക്ഷേപ സമാഹരണം മുപ്പതിനായിരം കോടി കടന്നു. ഇതോടൊപ്പം, റിയൽ എസ്റ്റേറ്റ് മേഖലയിലും, ഹോട്ടൽ വ്യവസായത്തിലും സെൻ നിക്ഷേപം നടത്തി. പഴയ നക്സൽ – മാവോയിസ്റ്റ് ബന്ധങ്ങൾ ഉപയോഗിച്ച് വലിയൊരു ഗുണ്ടാ സംഘം തന്നെ ഇയാളുണ്ടാക്കി. ആവശ്യത്തിലേറെ പണം, ഗുണ്ടാ സാമ്രാജ്യം ഇവ സ്വാഭാവികമായി ഇയാളെ രാഷ്ട്രീയക്കാരുടെ അരുമയാക്കി. തൃണമൂൽ കോൺഗ്രസ് ആയിരുന്നു അടുപ്പക്കാർ. ചില സിപിഎം, കോൺഗ്രസ് നേതാക്കളും ഇയാളുമായി അടുപ്പം സൂക്ഷിച്ചു.

അങ്ങനെ സമൂഹത്തിലെ ഉന്നതർ, സിനിമാ താരങ്ങൾ തുടങ്ങിയവരെ വച്ച് വൻ പരസ്യം നൽകിയതിന് പുറമേ, മോഹൻ ബഗാൻ ഫുട്ബോൾ ടീമിന് വരെ സുദീപ്തോസെൻ സ്പോൺസർ ആയി. ഈ കാലഘട്ടത്തിൽ ആണ് നക്സൽ, മാവോയിസ്റ്റ് ബന്ധങ്ങൾക്കൊപ്പം ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുമായും ഇയാൾ ചങ്ങാത്തം ആരംഭിച്ചത്. തൃണമൂൽ-മാവോ ബന്ധങ്ങളും അതിന് കാരണമായി എന്ന് കരുതുന്നു.

നിരോധിത തീവ്രവാദ സംഘടനയായ സിമിയുടെ മുൻ നേതാവും, പിന്നീട് തൃണമൂൽ കോൺഗ്രസ് രാജ്യസഭാ എംപിയുമായ ഇമ്രാൻ അഹമ്മദ് ഹുസൈനുമായി, 90കളുടെ അവസാനത്തോടെ സുദീപ്തോ അടുത്തു. ഇയാളുടെ ‘കലാം’ എന്ന പത്രം വൻ തുക കൊടുത്താണ് സുദീപ്തോ വാങ്ങിയത്. ഇമ്രാൻ അഹമ്മദ് ഹുസൈന്റെ ബംഗ്ലാദേശ് ഭീകര ബന്ധങ്ങളും സുദീപ്തോ ഉപയോഗിച്ചു. ‘ചാനൽ 10’ എന്ന വാർത്ത ചാനലും ഇവരാരംഭിച്ചു. തൃണമൂൽ കോൺഗ്രസ്സിന്റ്റെ എംപി ആയിരുന്ന കുനാൽഘോഷ് ആയിരുന്നു സിഇഓ. ഈ ബന്ധങ്ങൾ വഴിയും തൃണമൂൽ പണം നേടി. ഇതിന്റെ പുറമേയാണ് കോടിക്കണക്കിനു രൂപ മുടക്കി ശാരദാ ചിട്ട് ഫണ്ട്സ് മമതാ ബാനർജിയുടെ ചിത്രങ്ങൾ വാങ്ങി കൂട്ടിയത്. ഇതും അന്വേഷണ പരിധിയിലുണ്ട്.

ഇതെല്ലാം പാവപ്പെട്ട ജനങ്ങളെ പറ്റിച്ച് ചിട്ടിയുടെ പേരിൽ സമാഹരിച്ച പണമുപയോഗിച്ചാണ് നേടിയത്. ഒരു കാലത്ത്, ശാരദാ ചിട്ട് ഫണ്ടിന്റെ ബ്രാൻഡ് അംബാസിഡറിനെ പോലെ തന്നെ ആയിരുന്നു മമതാ ബാനർജി. അവരുടെ വിശ്വാസ്യത കൂടി ഉപയോഗിച്ച്, ചിട്ടയിലൂടെ തട്ടിച്ച പണം, സുദീപ്തോ സെൻ തീവ്രവാദികൾ വഴി ബംഗ്ലാദേശിലേക്ക് ഹവാലയിലൂടെ ഒഴുക്കി. അതിന്റെ ഒരുഭാഗം, യൂറോപ്പിലേക്ക് കടത്താൻ സൗദി ഇസ്ലാമിക ബാങ്ക് മുൻ ഉദ്യോഗസ്ഥനുമായ ഇമ്രാൻ അഹമ്മദ് ഹുസൈൻ സഹായിച്ചു. ജമാഅത്തെ ഇസ്ലാമി ആകട്ടെ, തങ്ങളുടെ പങ്കു, ബംഗാളിലും ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും, ബംഗ്ലാദേശിലും തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചു. ബംഗാളിലെഹിന്ദു വിരുദ്ധ പ്രവർത്തനങ്ങൾക്ക് മമതാ ബാനർജി എന്തു കൊണ്ട് നിശബ്ദ അനുമതി നൽകി എന്നതിന് ഉത്തരമാണ് ഈ വഴിവിട്ട ബന്ധങ്ങൾ.

2013 ൽ ശാരദ ചിട്ട് ഫണ്ട് പൊട്ടി..! നിക്ഷേപകർ പരാതി പ്രളയവുമായി നെട്ടോട്ടമോടി. മുഖ്യമന്ത്രി മമത അനങ്ങിയില്ല. ഒടുവിൽ, നിക്ഷേപകർ കോടതിയിൽ പോയി. 2014- ജനുവരിയിൽ യുപിഐ സർക്കാരിന്റെ ശുപാർശയിൽ, ഈ തട്ടിപ്പ് അന്വേഷിക്കാൻ സുപ്രീം കോടതി സിബിഐയെ ചുമതലപ്പെടുത്തി.

സുദീപ്തോ സെൻ, കുനാൽഘോഷ്, മുകുൽറോയി തുടങ്ങിയവർ പ്രതികളായി. ഒളിവിൽ പോയ സുദീപ്തോയെ ജമ്മു കാശ്മീരിലെ റോഹിൻക്യൻ അഭയാർത്ഥി ക്യാമ്പിൽ വേഷപ്രച്ഛന്നനായി കഴിയവേ ഒരു സ്ത്രീയുടെ ഒപ്പം 2015 ജനുവരിയിൽ പിടികൂടി. തുടർന്ന്, തട്ടിച്ച പണത്തിലെ വലിയൊരു ഭാഗം സുദീപ്തോ, വിദേശത്തേക്ക് കടത്തിയതായി സി ബി ഐ കണ്ടെത്തി. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ബന്ധം തുടങ്ങി ഗുരുതരമായ കുറ്റ കൃത്യങ്ങൾ നടന്നതായി സി ബി ഐ സുപ്രീം കോടതിയെ ധരിപ്പിച്ചു.

ബംഗാളിൽ നടന്ന അന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും മമത, പോലീസ് അന്വേഷണം തടസ്സപ്പെടുത്തി. സിബിഐയുടെ പ്രവർത്തന സ്വാതന്ത്ര്യം വരെ സംസ്ഥാനം പിൻവലിച്ചു. തുടർന്ന് സുപ്രീം കോടതിയാണ് അത് പുനസ്ഥാപിച്ചത്. അന്വേഷണ വഴിയിൽ രണ്ടു തൃണമൂൽ നേതാക്കളെ കൂടി സി ബി ഐ അറസ്റ്റ് ചെയ്തു. ഇതോടെ മമതയിലേക്കുള്ള വഴി സിബിഐ തുറന്നു.

അന്വേഷണം തന്നിലേക്ക് എത്തുമെന്ന ഭീതി അവരെ വേട്ടയാടിയതോടെ, മമത പരിഭ്രാന്തയായി. കേസിന്റെ തെളിവുകൾ നൽകുന്നതിൽ നിന്നും കൊല്‍ക്കത്ത പൊലീസ് കമ്മീഷണർ രാജീവ് കുമാറിനെ അവർ വിലക്കി. രാജീവ് കുമാർ, കേസിലെ തെളിവുകൾ നശിപ്പിക്കുകയോ, ഒളിപ്പിച്ചു വെയ്ക്കുകയോ ചെയ്തതായി സി ബി ഐ സുപ്രീം കോടതിയെ ധരിപ്പിച്ചു. അയാളെ ചോദ്യം ചെയ്യാൻ സുപ്രീം കോടതി സി ബി ഐയ്ക്ക് അനുമതി നൽകി. എന്നാൽ രണ്ടു തവണ നോട്ടീസയച്ചിട്ടും രാജീവ് കുമാർ ഹാജരായില്ല. സിബിഐ അയാളെ പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ചു സുപ്രീം കോടതിയിൽ ഹർജി നൽകിയതോടെ മമത വെട്ടിലായി. സുപ്രീം കോടതിയുടെ ചോദ്യത്തിന് മാപ്പ് പറഞ്ഞു രക്ഷപ്പെടാനാണ് മമത ശ്രമിച്ചത്. തുടർന്നാണ് കഴിഞ്ഞ ദിവസം രാജീവ് കുമാറിനെ നേരിട്ട് കണ്ടു ചോദ്യം ചെയ്യാൻ സിബിഐ ഉദ്യോഗസ്ഥർ കൊൽക്കത്തയിലെത്തിയതും ഇക്കണ്ട നാടകങ്ങളൊക്ക അരങ്ങേറിയതും.

രാജ്യത്തെ പാവപ്പെട്ട ജനങ്ങളെ കബളിപ്പിച്ച്, പണം തട്ടിയ ഗൂഡസംഘത്തെ പിടികൂടാൻ പരമോന്നത നീതി പീഠം നൽകിയ ഉത്തരവിനെതിരെയാണ് ഒരു സംസ്ഥാന മുഖ്യമന്ത്രി തന്നെ തെരുവിലിറങ്ങി ധർണ്ണ നടത്തിയത്. ഇതിനെയാണ്, രാഹുൽ ഗാന്ധിയും, അരവിന്ദ് കേജരിവാളുമടക്കം പ്രതിപക്ഷ കക്ഷികൾ പിൻതുണച്ചത്..!! ഇവർ എല്ലാവരും കൂടി ശ്രമിച്ചത്, പ്രധാനമന്ത്രി നരേന്ദ്രമോദി സിബിഐയെ ഉപയോഗിച്ച് മമതാ ബാനർജിയെ വേട്ടയാടുന്നു എന്ന പരിവേഷമുണ്ടാക്കാനാണ്. എന്നാൽ ഈ കേസിൽ കോടതിയാണ് സിബിഐയെ നയിക്കുന്നത് എന്ന പരമാർത്ഥം അവർ മനഃപൂർവം മറച്ചു വച്ചു. പാവപ്പെട്ട ജനങ്ങളുടെ പണം അപഹരിക്കപ്പെട്ട കേസന്വേഷണം അട്ടിമറിക്കാൻ ആണ് സംസ്ഥാന മുഖ്യമന്ത്രി ധർണ്ണ ഇരുന്നത്. പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം പിന്തുണച്ചതും തട്ടിപ്പുകാരെയാണ്. ‘മണ്ണും ചാരി നിന്നവൻ, പെണ്ണും കൊണ്ട് പോയെ’ന്ന പഴഞ്ചൊല്ലു പോലെ ഈ കേസിലെ സർവ്വ ക്രഡിറ്റും, പ്രതിപക്ഷം ഫലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നൽകി. ബംഗാൾ പിടിക്കാൻ ഇറങ്ങിയ ബിജെപി നേട്ടം കൊയ്യുമെന്നത് ഇതിലൂടെ ഉറപ്പായിരിക്കുന്നു.

Related Articles

Latest Articles