മുംബൈ : പ്രശസ്ത ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദിഖിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണവുമായി നടന്റെ രണ്ടാം ഭാര്യ ആലിയ സിദ്ദിഖിയുടെ അഭിഭാഷകൻ രംഗത്തു വന്നു.നടന്റെ രണ്ടാം ഭാര്യയായ ആലിയ സിദ്ദിഖിക്ക് നടനും കുടുംബവും ഭക്ഷണമോ ശൗചാലയമോ വിശ്രമിക്കാൻ കിടക്കയോ നൽകിയില്ലെന്ന് അഡ്വ.റിസ്വാൻ സിദ്ദിഖി ആരോപിച്ചു. ആലിയയെ വീട്ടിൽ നിന്ന് പുറത്താക്കാൻ നടനും കുടുംബവും ശ്രമിക്കിച്ചെന്നും അഭിഭാഷകൻ ആരോപിച്ചു.ഇവർക്കെതിരെ ആലിയയിൽ നിന്ന് പരാതി ഒപ്പിട്ടു വാങ്ങാൻ പോലും തന്നെ അനുവദിക്കുന്നില്ലെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു.
‘കഴിഞ്ഞ ഒരാഴ്ചയായി ആലിയ സിദ്ദിഖിക്ക് ഭക്ഷണമോ കിടക്കയോ നൽകുകയോ ശൗചാലയം ഉപയോഗിക്കാനനുവദിക്കുകയോ ചെയ്തിട്ടില്ല. പ്രായപൂർത്തിയാവാത്ത കുട്ടിക്കൊപ്പം കഴിയുന്ന മുറിയിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു.ഇതിനു പുറമെ ആലിയയെ സമയം നിരീക്ഷിക്കാനായി നിരവധി പുരുഷ സെക്യൂരിറ്റി ഗാർഡുമാരെ നിയോഗിച്ചു’. അഭിഭാഷകൻ പറഞ്ഞു .രണ്ടുദിവസം മുമ്പ് ഇക്കാര്യങ്ങൾ സാമൂഹ്യ മാധ്യമത്തിലൂടെ ആലിയ ഉന്നയിച്ചിരുന്നു.
കഴിഞ്ഞ മാസം ആലിയ തന്നെ മർദിച്ചുവെന്നാരോപിച്ച് നടന്റെ അമ്മ മെഹറുന്നീസ പോലീസിൽ പരാതി നൽകിയിരുന്നു. ഐ.പി.സി. 452, 323, 504, 506 വകുപ്പുകൾ ചുമത്തിയാണ് ആലിയയ്ക്കെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്.
2010 ലാണ് ആലിയയും നവാസുദ്ദീൻ സിദ്ദിഖിയും വിവാഹിതരാകുന്നത്. പത്തു വർഷത്തെ ദാമ്പത്യത്തിനൊടുവിൽ 2020-ൽ സിദ്ദിഖിയിൽ നിന്നും ആലിയ വിവാഹ മോചനം തേടി. എന്നാൽ 2021-ൽ വിവാഹ മോചനത്തിൽ ആലിയ പുനപരിശോധന നടത്തിയിരുന്നു. .