പാലക്കാട്: ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട വനവാസി യുവാവ് മധുവിന് നീതി ലഭിക്കുമെന്ന്
തന്നെയാണ് പ്രതീക്ഷയെന്ന് മധുവിന്റെ കുടുംബം.കേസിൽ വിധി പറയുന്നത് ഏപ്രിൽ നാലിലേക്ക് മാറ്റി വച്ച പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു കുടുംബം.മധുവിന് നീതി ലഭിക്കാൻ അത്രയും കഷ്ടപ്പെട്ടിട്ടുണ്ട്. ഒരുപാട് അധ്വാനിച്ചു, കുറേ അലഞ്ഞു, അതിനുള്ള പ്രതിഫലം ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും പറഞ്ഞു. കോടതി കേസ് വിധി പറയാൻ ഏപ്രിൽ നാലിലേക്ക് മാറ്റിയതിൽ വിഷമമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കേരള മനസാക്ഷിയെ ഞെട്ടിച്ച മധു വധകേസിൽ അന്തിമ വിധി പറയുന്നത് ഏപ്രിൽ നാലിലേക്ക് ആണ് മാറ്റിയത്. കേസ് പരിഗണിച്ച ഉടൻ തന്നെ ഈ കേസിലെ വിധി ഏപ്രിൽ നാലിന് ഉണ്ടാകും എന്ന് മണ്ണാർക്കാട് എസ് – എസ്‌സി കോടതി വ്യക്തമാക്കുകയായിരുന്നു.ഏറെ അനിശ്ചിതത്വത്തിനൊടുവിലാണ് മണ്ണാർക്കാട് പ്രത്യേക കോടതിയിൽ കേസിന്റെ വിചാരണാ നടപടികൾ പൂർത്തിയായത്. പതിനാറ് പ്രതികളാണ് കേസിൽ ആകെയുള്ളത്.
പ്രോസിക്യുഷൻ ഭാഗത്തു നിന്ന് 127 സാക്ഷികളെയും പ്രതിഭാഗത്തിന്റെ ഭാഗത്തു നിന്ന് ആറ് സാക്ഷികളെയും വിസ്തരിച്ചു. പ്രോസിക്യൂഷൻ സാക്ഷികളിൽ 24 പേരെ വിസ്തരിക്കുന്നതിൽ നിന്ന് ഒഴിവാക്കിയിരുന്നു. 24 പേർ വിചാരണ സമയത്ത് കൂറ് മാറുകയും ചെയ്തു. 27 പേരാണ് പ്രാസിക്യൂഷന് അനുകൂലമായി മൊഴി നൽകിയത്.