കൊല്ലം:സുഹൃത്തുക്കൾക്ക് ഒപ്പം ജ്യൂസ് കുടിക്കുന്നതിനിടയിൽ മരണപ്പെട്ട യുവാവിന്റെ കേസ്
സിബിഐക്ക് കൈമാറി ഹൈക്കോടതി.2011 മാർച്ച് 26നായിരുന്നു റാണാ പ്രതാപ് മരണപ്പെടുന്നത്.10 വർഷം കഴിഞ്ഞിട്ടും അന്വേഷണം പൂർത്തിയാകാത്തത് കാട്ടി റാണാ പ്രതാപിന്റെ പിതാവ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി.
പുനലൂർ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയായിരുന്ന റാണാ പ്രതാപ് 2011 മാർച്ച് 26ന് പരീക്ഷ കഴിഞ്ഞിറങ്ങി സഹപാഠികളുമായി ബേക്കറിയിൽ നിന്ന് ജ്യൂസ് കുടിക്കുന്നതിനിടയിലാണ് റാണാ പ്രതാപ് പിടഞ്ഞു വീണു മരണപ്പെട്ടത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിഷം ഉള്ളിൽ ചെന്നതാണ് മരണകാരണമെന്നു കണ്ടെത്തിയതോടെ ആണ് കൊലപാതകമാണെന്ന സംശയമുയർന്നത്.ആദ്യം ലോക്കൽ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. അന്വേഷണം ആരംഭിച്ചു വർഷങ്ങൾ പിന്നിട്ടിട്ടും യാതൊരു പുരോഗതിയും ഉണ്ടാകാത്തതിനെ തുടർന്നാണ് കേസ് സിബിഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് റാണാ പ്രതാപിന്റെ പിതാവ് ഹൈക്കോടതിയെ സമീപിച്ചത്.
അന്വേഷണത്തിൽ വർഷങ്ങൾക്ക് ഇപ്പുറവും പുരോഗതി ഇല്ലാതെയായതോടെയാണ് കേസ് സി.ബി.ഐക്ക് നൽകികൊണ്ട് കേരള ഹൈകോടതി ഉത്തരവിറക്കിയത്.ഹൈക്കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് റാണാ പ്രതാപിന്റെ കുടുംബം പ്രതികരിച്ചു.