അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആവേശകരമായ ഫൈനല്‍ പോരാട്ടത്തില്‍ തകർത്തടിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സെടുത്തു. 96 റണ്‍സെടുത്ത് തകർപ്പൻ പ്രകടനം പുറത്തെടുത്ത സായ് സുദര്‍ശനാണ് ടീമിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഇതോടെ ഐ.പി.എല്‍ ഫൈനലിലെ ഒരു ടീമിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോർ എന്ന റെക്കോർഡും ഗുജറാത്ത് സ്വന്തമാക്കി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിനുവേണ്ടി സ്വപ്നസമാനമായ തുടക്കമാണ് ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും വൃദ്ധിമാന്‍ സാഹയും ചേര്‍ന്ന് നല്‍കിയത്. തുടക്കത്തില്‍ പതിയെ തുടങ്ങിയ ഇരുവരും പിന്നീട് ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. ഇതിനിടെ ഇരുവരെയും ക്യാച്ചെടുത്ത് പുറത്താക്കാനുള്ള അവസരം ദീപക് ചാഹര്‍ പാഴാക്കുകകയും ചെയ്തു.ആദ്യ വിക്കറ്റില്‍ 77 റണ്‍സാണ് ഗില്ലും സാഹയും ചേര്‍ന്ന് അടിച്ചെടുത്തത്.
ജഡേജയുടെ പന്തില്‍ ഷോട്ട് കളിക്കാന്‍ ശ്രമിച്ച ഗില്ലിനെ ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കി സഖ്യം പൊളിച്ചു . 20 പന്തില്‍ നിന്ന് 39 റണ്‍സെടുത്താണ് ഗില്‍ ക്രീസ് വിട്ടത്. ഗില്ലിന് പകരം സായ് സുദര്‍ശന്‍ ക്രീസിലെത്തി. ഇരുവരും ചേര്‍ന്ന് 11.1 ഓവറില്‍ ടീം സ്‌കോര്‍ 100 കടത്തി. 12.3 ഓവറില്‍ സാഹ അര്‍ധസെഞ്ചുറി നേടി. 50 റണ്‍സ് മറികടക്കാന്‍ താരത്തിന് 36 പന്തുകള്‍ മാത്രമാണ് വേണ്ടിവന്നത്.
ഒടുവിൽ 14-ാം ഓവറിലെ അവസാന പന്തില്‍ സാഹയെ മടക്കി ചാഹര്‍ രണ്ട് ക്യാച്ച് വിട്ടതിന്റെ കുറ്റബോധം കഴുകിക്കളഞ്ഞു. 39 പന്തില്‍ നിന്ന് അഞ്ച് ഫോറിന്റെയും ഒരു സിക്‌സിന്റെയും സഹായത്തോടെ 54 റണ്‍സെടുത്താണ് സാഹ ക്രീസ് വിട്ടത്.
സാഹ മടങ്ങിയതോടെഅടിച്ചുതകര്‍ത്ത സുദര്‍ശന്‍ വെറും 32 പന്തുകളില്‍ നിന്ന് അര്‍ധസെഞ്ചുറി നേടി. താരത്തിന്റെ സീസണിലെ മൂന്നാം അര്‍ധസെഞ്ചുറിയാണിത്. തുഷാര്‍ ദേശ്പാണ്ടെ എറിഞ്ഞ ചെയ്ത 17-ാം ഓവറില്‍ തുടര്‍ച്ചയായി ഒരു സിക്‌സും മൂന്ന് ഫോറുമടിച്ച് സുദര്‍ശന്‍ കത്തിക്കയറി. പിന്നാലെ ക്യാപ്റ്റൻ ഹാര്‍ദിക്കും ഫോമിലേക്ക് ഉയര്‍ന്നതോടെ മത്സരം ഗുജറാത്തിന്റെ കൈയ്യിലായി. 19 ഓവറില്‍ ടീം സ്‌കോര്‍ 200 കടന്നു.
അവസാന ഓവറില്‍ പതിരണയെ തുടര്‍ച്ചയായി രണ്ട് സിക്‌സടിച്ച് സായ് സുദര്‍ശന്‍ വ്യക്തിഗത സ്‌കോര്‍ 96-ല്‍ എത്തിച്ചെങ്കിലും മൂന്നാം പന്തില്‍ താരം വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായതോടെ അർഹിച്ച സെഞ്ചുറി താരത്തിന് നഷ്ടമായി. 47 പന്തില്‍ നിന്ന് എട്ട് ഫോറിന്റെയും ആറ് സിക്‌സിന്റെയും സഹായത്തോടെ 96 റണ്‍സെടുത്ത സുദര്‍ശന്‍ ടീമിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചശേഷമാണ് ക്രീസില്‍ നിന്ന് മടങ്ങിയത്. പിന്നാലെ വന്ന റാഷിദ് ഖാന്‍ റണ്‍സെടുക്കാതെ പുറത്തായി. ഹാര്‍ദിക് 12 പന്തില്‍ 21 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
ചെന്നൈയ്ക്ക് വേണ്ടി മതീഷ് പതിരണ രണ്ട് വിക്കറ്റെടുത്തപ്പോള്‍ ദീപക് ചാഹറും ജഡേജയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
കൊച്ചി ;കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍…
തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം - ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു. മുൻജില്ലാകളക്ടറും…
ദില്ലി: ലോക അരി വിപണിയിൽ ഈ വർഷം ഭാരതം മുൻനിരയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ്…