ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറും അഫ്ഗാൻ വ്യവസായ വാണിജ്യ മന്ത്രി ഹാജി നൂറുദ്ദീൻ അസീസിയും
ചരിത്രപരമായ പ്രാധാന്യമുള്ള ഇന്ത്യ-അഫ്ഗാനിസ്ഥാൻ ഉഭയകക്ഷി ബന്ധത്തിൽ ഒരു പുതിയ വാണിജ്യ അദ്ധ്യായം കുറിച്ചിരിക്കുകയാണ്. ഒരു ബില്യൺ ഡോളറിലധികം മൂല്യമുള്ള ഉഭയകക്ഷി വ്യാപാരം പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇരു രാജ്യങ്ങളുടെയും തലസ്ഥാനങ്ങളിൽ വാണിജ്യ അറ്റാഷെകളെ നിയമിക്കാൻ ധാരണയായത് ഈ സഹകരണത്തിലെ നിർണ്ണായക ചുവടുവെപ്പാണ്. അഫ്ഗാൻ വ്യവസായ വാണിജ്യ മന്ത്രി ഹാജി നൂറുദ്ദീൻ അസീസിയും കേന്ദ്ര വാണിജ്യ വ്യവസായ സഹമന്ത്രി ജിതിൻ പ്രസാദും തമ്മിൽ ദില്ലിയിൽ നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്.
ഉഭയകക്ഷി വ്യാപാര സഹകരണം നിരീക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി എംബസികളിൽ വാണിജ്യ അറ്റാഷെമാരെ നിയമിക്കാൻ ധാരണയായതായി വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി എം. ആനന്ദ് പ്രകാശ് വ്യക്തമാക്കി. ഉടൻ തന്നെ അഫ്ഗാൻ തങ്ങളുടെ പ്രതിനിധിയെ ഇവിടുത്തെ എംബസിയിലേക്ക് അയക്കും. ഈ നീക്കത്തിന്റെ ഭാഗമായി കാബൂൾ-ദില്ലി , കാബൂൾ-അമൃത്സർ മേഖലകളിലെ വിമാന ഇടനാഴികൾ സജീവമാക്കിയിട്ടുണ്ട്. ഈ റൂട്ടുകളിൽ ഉടൻ കാർഗോ വിമാന സർവീസുകൾ ആരംഭിക്കും. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഗണ്യമായി വർദ്ധിപ്പിക്കുമെന്നും ശക്തിപ്പെടുത്തുമെന്നും അധികൃതർ ഉറപ്പുനൽകുന്നു.
ഈ പ്രഖ്യാപനത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. കാരണം, അതിർത്തി അടച്ചിടലുകളും വ്യാപാര പാതകളുടെ രാഷ്ട്രീയ ദുരുപയോഗവും കാരണം മൂന്ന് മാസത്തിനുള്ളിൽ പാകിസ്ഥാനുമായുള്ള വ്യാപാരം ഘട്ടം ഘട്ടമായി അവസാനിപ്പിക്കാൻ വ്യാപാരികളോട് അഫ്ഗാൻ ഉപപ്രധാനമന്ത്രി മുല്ല അബ്ദുൾ ഗനി ബരാദർ നിർദ്ദേശിച്ചതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യയുടെയും അഫ്ഗാനിസ്ഥാന്റെയും ഈ നീക്കം.കഴിഞ്ഞ മാസം, പാക് – അഫ്‌ഗാൻ അതിർത്തിയിലുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അഫ്ഗാന്റ വ്യാപാരമേഖലയിലും ഇടിവുണ്ടായിരുന്നു. പാകിസ്ഥാൻ അതിർത്തി അടച്ചതോടെ അഫ്ഗാനിസ്ഥാന്റെ നഷ്ടം 10 കോടി ഡോളർ കടന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനെത്തുടർന്നാണ് വ്യാപാരത്തിനായി പാകിസ്ഥാനെ ആശ്രയിക്കരുതെന്ന് താലിബാൻ ഭരണകൂടം തീരുമാനിച്ചത്.
ഇന്ത്യയും അഫ്ഗാനിസ്ഥാനും വാണിജ്യം, വ്യാപാരം, നിക്ഷേപം എന്നിവ സംബന്ധിച്ച സംയുക്ത വർക്കിംഗ് ഗ്രൂപ്പുകൾപുനഃസ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. 2021-ന് മുൻപുള്ള 1.8 ബില്യൺ ഡോളറിലധികം മൂല്യത്തിലേക്ക് ഉഭയകക്ഷി വ്യാപാരം എത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി തന്ത്രപ്രധാനമായ ചബഹാർ തുറമുഖം വഴി കടൽ മാർഗ്ഗമുള്ള വ്യാപാരം പൂർണ്ണമായി പ്രവർത്തനക്ഷമമാക്കാനും കസ്റ്റംസ്, ബാങ്കിംഗ് നടപടിക്രമങ്ങൾ ലളിതമാക്കാനും തീരുമാനമായി.
ഇന്ത്യ-അഫ്ഗാൻ ബന്ധത്തിലെ നിർണ്ണായക ഘടകമാണ് ഇറാനിലെ ചബഹാർ തുറമുഖം. പാകിസ്ഥാന്റെ കരമാർഗ്ഗമുള്ള ഗതാഗത നിയന്ത്രണങ്ങളെ ആശ്രയിക്കാതെ നേരിട്ട് വാണിജ്യ ബന്ധം സ്ഥാപിക്കാൻ ഈ തുറമുഖം ഇന്ത്യയ്ക്കും അഫ്ഗാനിസ്ഥാനും സഹായകമാകും. ചബഹാർ തുറമുഖത്ത് നിന്ന് സ്ഥിരമായ ഷിപ്പിംഗ് ലൈനുകൾ ആരംഭിക്കണമെന്ന് അഫ്ഗാൻ മന്ത്രി കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു.
കൂടാതെ, ബിസിനസ് വിസകൾ വേഗത്തിൽ അനുവദിക്കുക, നിമ്‌റുസ് പ്രവിശ്യയിൽ ഡ്രൈ പോർട്ടുകൾ വികസിപ്പിക്കുക, ഇന്ത്യയിലെ നവഷേവ തുറമുഖത്ത് അഫ്ഗാൻ ഉൽപ്പന്നങ്ങൾക്കുള്ള ഇറക്കുമതി-കയറ്റുമതി നടപടികൾ എളുപ്പമാക്കുക തുടങ്ങിയ ആവശ്യങ്ങളും അസീസി മുന്നോട്ടുവെച്ചു.
ഫാർമസ്യൂട്ടിക്കൽസ്, ശീതീകരണ സംഭരണ ശൃംഖലകൾ , പഴങ്ങൾ സംസ്‌കരിക്കുന്ന യൂണിറ്റുകൾ, വ്യാവസായിക പാർക്കുകൾ, ചെറുകിട ഇടത്തരം സംരംഭ കേന്ദ്രങ്ങൾ, കയറ്റുമതി പ്രോസസ്സിംഗ് മേഖലകൾ എന്നിവയിൽ സംയുക്ത നിക്ഷേപം പ്രോത്സാഹിപ്പിക്കാനും ഇരുപക്ഷവും സമ്മതിച്ചു.
ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം എക്കാലവും ശക്തമായിരുന്നു. എന്നാൽ, പാകിസ്ഥാൻ ഈ ബന്ധത്തിൽ ഒരു തടസ്സമായി നിലകൊണ്ടിരുന്നു. ചരിത്രപരവും സാംസ്കാരികവുമായ ആഴത്തിലുള്ള ബന്ധം ഇന്ത്യയും അഫ്‌ഗാനും തമ്മിലുണ്ട്. താലിബാൻ ഭരണത്തിന് മുൻപ്, അഫ്ഗാനിസ്ഥാനിലെ അടിസ്ഥാന സൗകര്യ വികസനത്തിലും ജനാധിപത്യ സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നതിലും ഇന്ത്യ വലിയ പങ്കുവഹിച്ചു. സൽമ ഡാം, അഫ്ഗാൻ പാർലമെന്റ് മന്ദിരം എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. സൽമ ഡാം അറിയപ്പെടുന്നത് തന്നെ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ഫ്രണ്ട്ഷിപ്പ് ഡാം എന്നാണ്.
അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം വന്നതിന് ശേഷം ഇന്ത്യ ഔദ്യോഗികമായി ഭരണകൂടത്തെ അംഗീകരിച്ചിട്ടില്ലെങ്കിലും, മാനുഷിക സഹായവും വാണിജ്യ ബന്ധങ്ങളും നിലനിർത്താൻ ശ്രമിക്കുന്നുണ്ട്. പാകിസ്ഥാനെ ആശ്രയിക്കാതെയുള്ള ചബഹാർ വഴിയുള്ള വ്യാപാര നീക്കം, ഇന്ത്യ-അഫ്ഗാൻ ബന്ധത്തിന്റെ തന്ത്രപരമായ പ്രാധാന്യം വർദ്ധിപ്പിക്കുകയും മേഖലയിലെ പാകിസ്ഥാന്റെ സ്വാധീനം കുറയ്ക്കുകയും ചെയ്യും.
മേഖലയിലെ സാമ്പത്തിക സഹകരണത്തിന് പുതിയ ഊർജ്ജം പകരാൻ വ്യോമ ചരക്ക് ഗതാഗത ബന്ധങ്ങളും ബാങ്കിംഗ് ചാനലുകളും ശക്തിപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വേഗത്തിലുള്ള നടപടി സ്വീകരിക്കുമെന്ന് ഇന്ത്യ ഉറപ്പ് നൽകി. പതിവായ എക്സിബിഷനുകൾ, ബിസിനസ് ടു ബിസിനസ് മീറ്റിംഗുകൾ, മേഖല തിരിച്ചുള്ള കോൺഫറൻസുകൾ എന്നിവ ഇരു രാജ്യങ്ങളിലും നടത്താനും തീരുമാനിച്ചിട്ടുണ്ട്.
കടൽ, വ്യോമ മാർഗ്ഗങ്ങൾ വഴി നേരിട്ടുള്ള ബന്ധങ്ങൾ സ്ഥാപിക്കാനുള്ള ഇന്ത്യയുടെയും അഫ്ഗാനിസ്ഥാന്റെയും ഈ സംയുക്ത ശ്രമം, ഇരു രാജ്യങ്ങൾക്കും സാമ്പത്തികമായി ഗുണകരമാകുമെന്നുറപ്പാണ്. ഇത് മധ്യേഷ്യയിലേക്കുള്ള ഇന്ത്യയുടെ വ്യാപാര കവാടം വികസിപ്പിക്കുന്നതിനും അഫ്ഗാനിസ്ഥാന്റെ സാമ്പത്തിക ഭദ്രതയ്ക്കും നിർണ്ണായകമായ ഒരു പുതിയ പാത തുറക്കും.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…