ഏറ്റവും ആകര്‍ഷണീയമായ ലോകത്തിലെ ആദ്യത്തെ കാര്‍ഷിക തീം പാര്‍ക്കായ കോട്ടയം കടുത്തുരുത്തിയിലെ ആയാംകുടി മാംഗോ മെഡോസിനെ പരിചയപ്പെടാം.കേരളത്തിലെ സഞ്ചാരികള്‍ക്കായി ജൈവലോകത്തിന്‍റെ പറുദീസ തീര്‍ക്കാന്‍ ഒറ്റയാനായി സ്വയം ഒരു നിയോഗം ഏറ്റെടുത്തിരിക്കുകയാണ് എന്‍.കെ. കുര്യന്‍ എന്ന കാര്‍ഷിക (സിവില്‍) എഞ്ചിനീയര്‍. കഴിഞ്ഞ 20 വര്‍ഷത്തോളമായി ഇന്ത്യയിലും വിദേശത്തുമായി മരം തേടി അലഞ്ഞാണ് പ്രവാസിയായ കടുത്തുരുത്തി കളപ്പുരക്കല്‍ നെല്ലിക്കുഴി കുര്യന്‍ ലോകത്തിലെ ആദ്യത്തെ അഗ്രികള്‍ച്ചര്‍ തീം പാര്‍ക്കായ മാംഗോ മെഡോസില്‍ പുതിയൊരു ജൈവ -സസ്യലോകം സൃഷ്ടിച്ചത്. ലോകത്തിലെ അപൂര്‍വ്വമായ പരിസ്ഥിതി – ജൈവ ആവാസ വ്യവസ്ഥയുടെ കണ്ണികള്‍ കൂട്ടിയിണക്കിയ നിര്‍മ്മലമായ ജീവലോകമാണ് മാംഗോ മെഡോസ്. കോട്ടയം ജില്ലയിലെ കടുത്തുരുത്തി ആയാംകുടിയിലെ മുപ്പത്തിയഞ്ച് ഏക്കര്‍ ഭൂമിയില്‍ എന്‍.കെ. കുര്യന്‍ എന്ന എഞ്ചിനീയറുടെ കരസ്പര്‍ശം കൊണ്ട് സൃഷ്ടിക്കപ്പെട്ട ഹരിതാഭ ഏവരുടേയും മനം കവരുകയാണ്.കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഊണിലും ഉറക്കത്തിലും മരത്തിന് വേണ്ടി ജീവിതം ഒരു തപസ്യയാക്കിയാണ് പ്രവാസിയായ കടുത്തുരുത്തി നെല്ലിക്കുഴി പരേതനായ കുര്യാക്കോസിന്‍റെയും മറിയാമ്മയുടെയും മകന്‍ എന്‍.കെ. കുര്യന്‍ മാവിന്‍ തണല്‍ എന്നര്‍ത്ഥം വരുന്ന മാംഗോ മെഡോസിനെ വളര്‍ത്തിയെടുത്തത്.
4800 ഓളം സസ്യജനുസുക്കള്‍, 700 വൃക്ഷയിനങ്ങള്‍, 146 ഇനം പച്ചക്കറികള്‍, 101 ഇനം മാവുകള്‍, 21 ഇനം പ്ലാവുകള്‍ , 39 തരം വാഴകള്‍, 25 ഇനം വളര്‍ത്തുപക്ഷി മൃഗാദികള്‍ എന്നിവയെ ഇവിടെ സംരംക്ഷിക്കുന്നു, ജൈവ ആവാസ വ്യവസ്ഥയിലെ കണ്ണികളായി വളരുന്നു. പാരമ്പര്യ കാര്‍ഷിക കുടുംബത്തില്‍പ്പെട്ട കുര്യന്‍ ഈ ജൈവപറുദ്ദീസ ഒരുക്കാന്‍ ആയുസ്സിന്‍റെ പകുതിയോളം ചിലവഴിച്ച സമ്പാദ്യമായ 107 കോടി രൂപ നിക്ഷേപിച്ചു കഴിഞ്ഞു. പ്രകൃതിയുടെ നൈര്‍മ്മല്യത്തിലും മന്ദസ്മിതങ്ങളിലും അലിഞ്ഞലിയാന്‍ ഹരിതാകാശം തീര്‍ത്തിരിക്കയാണിവിടം.
മാംഗോ മെഡോസിലെത്തിയാല്‍ അനേകം കൗതുക കാഴ്ചകള്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നുണ്ട്. ഏദന്‍ തോട്ടത്തിലേക്കുള്ള യാത്രക്കിടെ ഗൃഹാതുര സ്മരണകളുണര്‍ത്തുന്നതാണ് മണി ചേട്ടന്‍റെ ചായക്കട . പഴയ സിനിമാ പോസ്റ്ററും വലിയ വില വിവര പട്ടികയും ഒട്ടിച്ച ചായക്കടയില്‍ സമാവറിനരികെ നീട്ടി ചായ അടിക്കുന്ന മണി ചേട്ടനെ കാണാം. അകത്ത് കയറിയാല്‍ ബെഞ്ചും ഡസ്കും പത്രവുമെല്ലാം കണ്ടാല്‍ നമ്മുടെ നാട്ടിന്‍ പുറത്തെ പഴയൊരു ചായക്കട തന്നെ.
കേരളീയ ഹൈന്ദവ ആചാരപ്രകാരം വളരെ പ്രാധാന്യമുള്ളതാണ് മീനൂട്ട്. മാംഗോ മെഡോസിലെ എല്ലാ കുളത്തിലും ധാരാളം മീനുകള്‍ ഉണ്ട്. 4. 5 ഏക്കര്‍ സ്ഥലം ആദ്യം വാങ്ങിയപ്പോള്‍ കുര്യന്‍ തുടങ്ങിയത് മീന്‍ വളര്‍ത്തലാണ്. ഗള്‍ഫിലായിരുന്നപ്പോള്‍ അവിടെ അറബികള്‍ ഉണ്ടാക്കിയ ബസ്രയില്‍ ( മരുഭൂമിയില്‍ ചെറിയൊരു സ്ഥലത്ത് കൃഷിയും തോട്ടവും അവിടെ ഒരു ഔട്ട് ഹൗസുമുള്ള പ്രദേശമാണ് ബസ്ര. ധനാഢ്യരായ അറബികളുടെ അവധിക്കാല വസതികളാണിത്) എഞ്ചിനീയര്‍ എന്ന നിലയില്‍ ജോലിക്കു പോകുമായിരുന്നു. അത് കണ്ടപ്പോഴാണ് തന്‍റെ നാട്ടിലും അതുപോലൊന്ന് നിര്‍മ്മിക്കണമെന്ന് മനസ്സില്‍ ആഗ്രഹമുദിച്ചത്. അവധിക്ക് നാട്ടിലെത്തുമ്പോള്‍ പാടത്ത് മീന്‍ കൊയ്ത്ത് കാണാന്‍ പോകുമായിരുന്നു. വെള്ളം കെട്ടി നില്‍ക്കുന്ന പാടത്തെ വെള്ളം വറ്റിച്ചാണ് കരാറുകാര്‍ മീന്‍ പിടിച്ചിരുന്നത്. വലിയ മീനുകള്‍ മാര്‍ക്കറ്റില്‍ വിറ്റ ശേഷം ചെറിയ മീനുകളെ കൊന്ന് ഉണക്കി ജൈവവള കമ്പനികള്‍ക്കും തീറ്റക്കും വേണ്ടി വില്‍ക്കുകയായിരുന്നു അവരുടെ രീതി. അവിടെ ചെന്ന് വലിയ ബാരലില്‍ മീന്‍ കുഞ്ഞുങ്ങളെ വാങ്ങി തന്‍റെ കുളത്തില്‍ നിക്ഷേപിക്കും. അവധി കഴിഞ്ഞ് ഗള്‍ഫില്‍ പോയി തിരിച്ചു വരുമ്പോഴേക്കും ഈ മീനുകളെല്ലാം പെറ്റ് പെരുകിയിട്ടുണ്ടാവും .എങ്കിലും അടുത്ത വര്‍ഷവും ഇത് തന്നെ ചെയ്യും. അങ്ങനെ വര്‍ഷങ്ങള്‍കൊണ്ട് ലക്ഷക്കണക്കിന് മത്സ്യസമ്പത്തുള്ള കലവറയാക്കി മാംഗോ മെഡോസിനെ മാറ്റിയെടുത്തു. അന്ന് മുതല്‍ തുടങ്ങിയതാണ് കുളത്തിലെ മത്സ്യങ്ങള്‍ക്ക് തീറ്റ കൊടുക്കുന്ന മീനൂട്ട് എന്ന ചടങ്ങ്. കേരളീയ ഹൈന്ദവ ആചാരപ്രകാരം വിശ്വാസവുമായി ബന്ധപ്പെട്ടതാണ് മീനൂട്ട്. ഇവിടെയെത്തുന്ന ആര്‍ക്കും തീറ്റ വാങ്ങി മീനുകള്‍ക്ക് നല്‍കി മീനൂട്ട് നടത്താം. മാംഗോ മെഡോസിലെത്തുന്ന സന്ദര്‍ശകരെ ആദ്യം ഗൈഡുമാര്‍ കൊണ്ടു പോകുന്നത് മീനൂട്ട് പാലത്തിലേക്കാണ്. അവിടെ നിന്നാണ് കാഴ്ചയുടെയും കൗതുകത്തിന്‍റെയും വിജ്ഞാനത്തിന്‍റെയും വിനോദത്തിന്‍റെയും വലിയ ലോകത്തേക്ക് നാം യാത്ര ആരംഭിക്കുന്നത്. റിസര്‍വ് ബാങ്കിന്‍റെ മിന്‍റുകളില്‍ ഒരു രൂപ കോയിന്‍ നിര്‍മ്മിച്ചശേഷം ബാക്കിവരുന്ന ഷീറ്റുകള്‍ വിരിച്ചാണ് മീനൂട്ട് പാലം നിര്‍മ്മിച്ചിരിക്കുന്നത്. പാലത്തിലൂടെ നടന്ന് നീങ്ങിയാല്‍ ചെറിയൊരു വാച്ച് ടവറിലേക്കും അവിടെനിന്ന് ഓപ്പണ്‍ സ്റ്റേജിലേക്കും കയറാം. ഈ സ്റ്റേജില്‍ നിന്ന് കലാകാരന്മാര്‍ പരിപാടി അവതരിപ്പിക്കുന്നത് കുളത്തിന് ചുറ്റുംനിന്ന് ആസ്വദിക്കാം. വിദേശീയവും സ്വദേശീയവുമായ അനേകം പഴവര്‍ഗ്ഗങ്ങളുള്‍പ്പെട്ട ഏദന്‍ തോട്ടവും ആ തോട്ടത്തിലെ ആദവും ഹവ്വയും കമനീയമായ മറ്റൊരു ആകര്‍ഷണമാണ്. ഇഷ്ടപ്പെട്ട മണ്‍കലം നിര്‍മ്മിച്ചുതരുന്ന കുംഭാര കുടുംബത്തേയും നമുക്ക് ഇവിടെ കാണാം. ലോകത്തിലെ ഏറ്റവും ഉയരമുള്ള പരശുരാമ പ്രതിമ, പക്ഷിനിരീക്ഷണ കേന്ദ്രം, വഞ്ചിയിലുള്ള യാത്ര തുടങ്ങിയവയെല്ലാം മറ്റ് ആകര്‍ഷണീയമായ കാര്യങ്ങളാണ്.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും ജൈവ ആവാസ പ്രവിശ്യകള്‍ക്ക് പുറമേ, ഗല്‍ഫ് രാജ്യങ്ങള്‍, ഈജിപ്റ്റ്, ഇസ്രായേല്‍, ലബനന്‍ എന്നീ രാജ്യങ്ങളിലും സസ്യ ലോകം തേടി ഒരു ലക്ഷം കിലോമീറ്ററിലധികം കുര്യന്‍ സഞ്ചരിച്ചു കഴിഞ്ഞു. ഇവിടെ ഒരു പുതിയ ജൈവലോകം ആദ്യം സൃഷ്ടിക്കപ്പെട്ടു. പിന്നെ ആ ലോകം വിപുലമാക്കി. വളര്‍ന്നു വലുതായപ്പോള്‍ ഭൂമിയിലെ പറുദീസ തേടി അലയുന്നവര്‍ ആ പുതിയ ലോകേത്തക്ക് ,അല്ല , ഏദന്‍ തോട്ടത്തിലേക്ക്, കാവുകളും കടവുകളും പക്ഷികളും പൂമ്പാറ്റകളുമുള്ള സ്വര്‍ഗ്ഗീയ അനുഭൂതിയിലേക്ക് , വന്നു തുടങ്ങി. കൊമേഴ്സ്യല്‍ പരസ്യങ്ങളില്ലാതെ തന്നെ ആളുകള്‍ കുര്യന്‍റെ നന്മയെ വാഴ്ത്തി, ഇവിടുത്തെ കാഴ്ചകളെയും അനുഭവങ്ങളെയും വര്‍ണ്ണിച്ച് വാമൊഴി പ്രചരണം നടത്തുന്നു , കുര്യനും കുര്യന്‍റെ മാംഗോ മെഡോസും മുരടിപ്പില്‍ നിന്നും അതിവേഗം വളരുന്നു. ഉദ്ഘാടനം ഇതുവരെ നടത്തിയിട്ടില്ല. ജനങ്ങളുടെ നാനാവിധമായ അഭിപ്രായങ്ങള്‍ ശേഖരിച്ച് അവക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്തിയായിരിക്കും ഇതൊരു ഫാം ടൂറിസം കേന്ദ്രമാക്കുക.
കോഴിക്കോട് : പന്തീരാങ്കാവില്‍ ഭര്‍ത്തൃഗൃഹത്തില്‍ നവ വധുപീഡനത്തിന് ഇരയായ സംഭവത്തിൽ പന്തീരാങ്കാവ് എസ്എച്ച്ഒ കൂടിയായ സിഐ എ എസ്.സരിനെ സസ്പെൻഡ്…
തിരുവനന്തപുരം : സംസ്ഥാനത്ത് ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ നടത്തി വന്ന സമരം പിൻവലിച്ചു. ഗതാഗതമന്ത്രി നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.…
ഈ മാസം എട്ടു മുതൽ കാണാതായിരുന്ന ആളൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സിപിഒയെ കണ്ടെത്തി. വിജയരാഘവപുരം സ്വദേശി പി.എ.സലേഷിനെയാണ് (34)…
രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍. 14 പേരുടെ അപേക്ഷകള്‍ അംഗീകരിച്ച് പൗരത്വ നിയമഭേദഗതി നിയമപ്രകാരം ആഭ്യന്തരമന്ത്രാലയം…