തിരുവനന്തപുരം: പണ്ട് മാനിഷാദ എന്നുപറഞ്ഞ മഹാകവിയെപ്പോലെ ഹിംസാത്മകമായ പ്രകൃതി ധ്വംസനങ്ങളെ ഇരുകൈകളും ഉയര്‍ത്തി അരുതേ എന്നുപറഞ്ഞ പ്രകൃതി സ്‌നേഹിയായിരുന്നു സുഗതകുമാരിയെന്ന് സുഗതകുമാരി നവതി ആഘോഷ സമിതി ചെയര്‍മാനും മുന്‍ മിസോറാം ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു.ആഘോഷ സമിതി തൈക്കാട് ഗാന്ധിഭവനില്‍ സംഘടിപ്പിച്ച സുഗത സ്മൃതി സദസില്‍ സുഗതകുമാരി അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
“പ്രകൃതി ഉള്ളിടത്തോളം കാലം സുഗതകുമാരിയുടെ ഓര്‍മ്മകള്‍ നിലനില്‍ക്കും. ഭാരതം അവരുടെ കവിതകള്‍ നെഞ്ചിലേറ്റും. കാരണം അവര്‍ എഴുതിയതും പ്രവര്‍ത്തിച്ചതും ശബ്ദിച്ചതുമെല്ലാം പ്രകൃതിക്കുവേണ്ടിയായിരുന്നു. സുഗതകുമാരിയുടെ പാദസ്പര്‍ശമേല്‍ക്കാത്ത ഒരു മണല്‍ത്തരിയും ഇവിടെയില്ല. സ്വാര്‍ത്ഥ ചിന്തകളില്ലാതെ ഏതു കാര്യവും മറ്റുള്ളവര്‍ക്കുവേണ്ടി ചെയ്യണമെന്ന ആഗ്രഹത്തോടെയാണ് കേരളത്തില്‍ അവര്‍ യാത്രചെയ്തത്. അവരുടെ നവതി ആഘോഷം ഒരിക്കലും കെടാത്ത ഒരു സ്മരണയായിരിക്കും” – കുമ്മനം രാജശേഖരന്‍ പറഞ്ഞു.
വികസനത്തിന്റെ പേരില്‍ പ്രകൃതിയെ ക്രൂരമായി കശാപ്പുചെയ്തിരുന്നതിനെ സുഗതകുമാരി നിര്‍ഭയമായി ചോദ്യം ചെയ്തിരുന്നുവെന്ന് മുന്‍ എംപി പന്ന്യന്‍ രവീന്ദ്രന്‍ അനുസ്മരിച്ചു.
“നമ്മുടെ വീടുകളില്‍ ഉണ്ടായിരുന്ന തുളസിത്തറയും ആര്യവേപ്പും ഔഷധസസ്യങ്ങളും ഇന്ന് നഷ്ടപ്പെട്ടിരിക്കുന്നു. പണത്തിനുവേണ്ടി നമ്മള്‍ കാടും നാടും എല്ലാം നശിപ്പിച്ചു. മനുഷ്യമനസില്‍ എന്നും നിറഞ്ഞുനില്‍ക്കുന്ന തണല്‍മരമാണ് സുഗതകുമാരി. ടീച്ചറെ വിസ്മരിക്കാന്‍ നമുക്ക് കഴിയില്ല.” – പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.
പ്രകോപനമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോള്‍ സുഗതകുമാരി ടീച്ചറെ ഓര്‍ക്കാതിരിക്കുന്നതെങ്ങനെയെന്ന് മുന്‍ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ അനുസ്മരിച്ചു.
“ഗാന്ധിയന്‍ മൂല്യങ്ങളെ ഉള്‍ക്കൊണ്ട ധിഷണാശാലിയായിരുന്നു സുഗതകുമാരി. മനുഷ്യനെ വിസ്മരിച്ചുകൊണ്ടുള്ള ഒരു വികസനത്തെയും അവര്‍ അംഗീകരിച്ചിരുന്നില്ല. സുഗതകുമാരിയുടെ പാരിസ്ഥിതിക സാമൂഹ്യപ്രവര്‍ത്തനങ്ങളും കവിതയും പരസ്പരപൂരകങ്ങളായിരുന്നു.” – കെ. ജയകുമാര്‍ പറഞ്ഞു.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. വി.ടി. രമ, ആര്‍ക്കിടെക്ട് ഡോ. ജി. ശങ്കര്‍, ഡോ. സുബാഷ് ചന്ദ്രബോസ് എന്നിവരും സുഗതകുമാരിയെ അനുസ്മരിച്ചു. ഗാന്ധി സ്മാരകനിധി ചെയര്‍മാന്‍ ഡോ. എന്‍. രാധാകൃഷ്ണന്‍ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു.
കവി മുരുകന്‍ കാട്ടാക്കട, കല്ലറ അജയന്‍, ഡോ. പി. ഹരികുമാര്‍, ഡോ. ചിത്ര ടി. നായര്‍, ബിന്ദു ദിലീപ്‌രാജ്, കുമാരി കൃഷ്ണപ്രിയ, കുമാരി അദിതി രഞ്ജിത്ത്, കരമന രഘു എന്നിവര്‍ സുഗതകുമാരി കവിതകള്‍ ആലപിച്ചു. പ്രകൃതി സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ കെ. ഉദയകുമാര്‍ സ്വാഗതവും എല്‍. പങ്കജാക്ഷന്‍ നന്ദിയും പറഞ്ഞു.
തലസ്ഥാനത്തെ മാനവീയം വീഥിയില്‍ ഒഎന്‍വിയുടെ ഓര്‍മ്മയ്ക്കായി സുഗതകുമാരി നട്ട മരത്തിനു കീഴില്‍ സുഗതകുമാരിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടന്നു. കുമ്മനം രാജശേഖരന്‍, പ്രകൃതി സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ കെ. ഉദയകുമാര്‍, പ്രൊഫ. വി.ടി. രമ, ആര്‍എസ്എസ് പൂജപ്പുരനഗര്‍ സംഘചാലക് പി. രാജശേഖരന്‍, കൗണ്‍സിലര്‍ പി. രാജേന്ദ്രന്‍ നായര്‍, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ആര്‍.എസ്. രാജീവ് എന്നിവര്‍ സന്നിഹിതരായിരുന്നു.
കോഴിക്കോട് : പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ ആദ്യ അറസ്റ്റ്. കേസിലെ പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷാണ് അറസ്റ്റിലായത്. രാഹുലിന്…
ലക്നൗ : സമാജ്‌വാദി പാർട്ടിയും കോൺഗ്രസും ഉൾപ്പെട്ട ഇൻഡി മുന്നണി അധികാരത്തിൽ വന്നാൽ അവർ രാമക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്ന്പ്രധാനമന്ത്രി…
കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ | nirmala sitharaman
സോളാർ കേസ് സിപിഎം, കോൺഗ്രസിന് വേണ്ടി ഒത്തുതീർപ്പാക്കിയെന്ന ജോൺ മുണ്ടക്കയത്തിൻ്റെ വെളിപ്പെടുത്തൽ സംസ്ഥാനത്തെ ഒത്തുതീർപ്പ് രാഷ്ട്രീയത്തിൻ്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന…
മുത്തലാഖിന് ഇരയായ യുവതി ഹിന്ദു മതം സ്വീകരിച്ചു. മഥുര വൃന്ദാവനവാസിയായ റുബീനയാണ് ഹിന്ദു യുവാവിനെ വിവാഹം കഴിച്ച് സനാതനധർമ്മം സ്വീകരിച്ചത്…
കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ പി ഗോപാലിന്റെ സുഹൃത്ത് രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാഹുലിനെ രാജ്യം…