2022 ഫെബ്രുവരി മാസം ഒൻപതാം തീയതി ബുധനാഴ്ച രാവിലെ 10.30ന് കാപ്പുകെട്ടി കുടിയിരുത്തിയതോടെ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് തുടക്കമായി. ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഫെബ്രുവരി പതിനേഴാം തീയതി വ്യാഴാഴ്ച രാവിലെ 10.30ന് നടത്തുന്ന ശുദ്ധപുണ്യാഹ ചടങ്ങുകൾക്കു ശേഷം 10.50 നാണ് പണ്ടാര അടുപ്പിലേക്ക് തീ പകരുന്നത്.
ക്ഷേത്രത്തിന് മുമ്പിലിരിക്കുന്ന തോറ്റംപാട്ടുകാർ കണ്ണകീ ചരിതത്തിൽ പാണ്ഡ്യരാജാവിന്റെ വധം നടക്കുന്ന ഭാഗം പാടിക്കഴിഞ്ഞാലുടൻ തന്നെ ബ്രഹ്മശ്രീ തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്നും ദീപം പകർന്ന് മേൽശാന്തി ബ്രഹ്മശ്രീ പി.ഈശ്വരൻ നമ്പൂതിരിക്ക് കൈമാറും.
മേൽശാന്തി ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലും വലിയ തിടപ്പള്ളിയിലെ, പൊങ്കാല അടുപ്പിലും തീ പകർന്ന ശേഷം അതേ ദീപം സഹമേൽശാന്തിയ്ക്ക് കൈമാറും. സഹമേൽശാന്തി ക്ഷേത്രത്തിനു മുൻവശത്ത് ഒരുക്കിയിട്ടുള്ള പണ്ടാര അടുപ്പിലേക്ക് തീ പകരും.
കോവിഡ് 19 മാനദണ്ഡങ്ങൾക്ക് വിധേയമായി ക്ഷേത്രാചാരങ്ങൾ മാത്രമാണ്. ഈ വർഷം നടത്തുന്നത്. മുൻവർഷങ്ങളിൽ തലസ്ഥാന നഗരി നിറഞ്ഞ് നടന്നിരുന്ന പൊങ്കാല, നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഈ വർഷവും ലോകമെമ്പാടുമുള്ള ദേവിയുടെ ഭക്തർ അവരവരുടെ വീടുകളിൽ പൊങ്കാല അർപ്പിക്കുന്നു. ഈ വർഷം പൊങ്കാല നിവേദ്യത്തിനായി ക്ഷേത്രത്തിൽ നിന്നും പൂജാരിമാർ പ്രത്യേകമായി നിയോഗിച്ചിട്ടില്ല.
കേന്ദ്ര-സംസ്ഥാന സർക്കാരും ക്ഷേത്ര ട്രസ്റ്റും അതേ സമയത്ത് ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് ഭക്തജനങ്ങൾ ചടങ്ങുകളിൽ പങ്ക് കൊള്ളണമെന്ന് ക്ഷേത്ര ട്രസ്റ്റ് അഭ്യർത്ഥിച്ചിട്ടുണ്ട്. മാത്രമല്ല ഇത്തവണ ക്ഷേത്ര പരിസരത്തോ പൊങ്കാല അനുവദിക്കില്ലെന്നും സമീപത്തെ വഴികളിലോ പൊതു സ്ഥലങ്ങളിലോ പൊങ്കാല അർപ്പണം ഉണ്ടായിരിക്കുന്നതല്ലെന്നും. ഭക്തജനങ്ങൾക്ക് സമയക്രമം പാലിച്ച് അവരവരുടെ ഭവനങ്ങളിൽ പൊങ്കാല അടുപ്പ് തയ്യാറാക്കി നിവേദ്യം ഭക്തിപൂർവ്വം ദേവിക്ക് സമർപ്പിക്കാവുന്നതാണ്. ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ എന്നറിയിച്ചിട്ടുണ്ട്.
ആർടിപിസിആർ ആവശ്യമില്ലെന്നും, കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചാകും പൊങ്കാല സമർപ്പണം എന്നും ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. പൊങ്കാല പണ്ടാര അടുപ്പിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. നിവേദ്യത്തിനായി ക്ഷേത്രത്തിൽ നിന്നും പൂജാരിമാരെ പ്രത്യേകമായി നിയോഗിച്ചിട്ടില്ലെന്നും പൊങ്കാല സമർപ്പണം പൊതു നിരത്തിലേയ്ക്കോ, പൊതുസ്ഥലങ്ങളിലോ, മറ്റു ഭവനങ്ങളിലേക്കോ വ്യാപിക്കാതെ ശ്രദ്ധിക്കേണ്ടതാണെന്നും ക്ഷേത്രത്തിൽ നിന്നും പൂജാരിമാർ വന്ന് പൊങ്കാല നിവേദിക്കുന്നില്ലെന്നും ക്ഷേത്രദർശനത്തിന് വരുന്ന അമ്മമാരും സഹോദരിമാരും സ്വർണ്ണാഭരണങ്ങൾ ധരിക്കുന്നത് കഴിവതും ഒഴിവാക്കേണ്ടതാണെന്നും കോവിഡ് 19 മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടതുമാണെന്നും ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് ജനങ്ങൾ പാലിക്കണമെന്നും ട്രസ്റ്റ് അറിയിച്ചിട്ടുണ്ട്.
കൂടാതെ ഇക്കുറി കോവിഡ് 19നെ തുടർന്ന് ആചാര പ്രകാരം പണ്ടാര ഓട്ടം മാത്രമാണ് നടത്തുക. സാധാരണ ചടങ്ങുകളിൽ നിന്നും വ്യത്യസ്ഥമായി ഈ വർഷം ദേവി എഴുന്നെള്ളുന്ന വീഥികളിൽ നിറപറയെടുക്കൽ, പുഷ്പാഭിഷേകം എന്നിവ ഉണ്ടായിരിക്കുന്നതല്ല. എന്നാൽ തട്ടം നിവേദ്യം ഉണ്ടായിരിക്കുന്നതുമാണ്.
പൊങ്കാല മഹോത്സവത്തിലെ മറ്റൊരു പ്രധാന ചടങ്ങാണ് കുത്തിയോട്ടം. ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ രണ്ടു പ്രധാന നേർച്ചകളാണ് കുത്തിയോട്ടവും താലപ്പൊലിയും കാപ്പുകെട്ടി കുടിയിരുത്തി മൂന്നാം ദിവസം മുതലാണ്
കുത്തിയോട്ടവ്രതം ആരംഭിക്കുന്നത്. പന്ത്രണ്ട് വയസ്സിനു താഴെയുള്ള ബാലന്മാരെയാണ് കുത്തിയോട്ട വ്രതാനുഷ്ഠാനത്തിന് നിയോഗിക്കുന്നത്. കുളിച്ച് വ്രതശുദ്ധിയോടെ ക്ഷേത്രമതിൽ കെട്ടിനുള്ളിൽ ഏഴുദിവസം കഴിഞ്ഞ് ആയിരത്തി എട്ട് നമസ്കാരം ദേവിയുടെ തിരുമുമ്പിൽ നടത്തുന്നു. ഒൻപതാം ഉത്സവദിവസം വൈകുന്നേരം അണിയിച്ചൊരുക്കി ദേവിയുടെ തിരുമുമ്പിൽ വച്ച് ചൂരൽകുത്തുന്നു. തുടർന്ന് ദേവിയുടെ എഴുന്നള്ളത്തിന് അകമ്പടി സേവിക്കുന്നു. എഴുന്നെള്ളത്ത് തിരികെ ക്ഷേത്രത്തിൽ എത്തിയ ശേഷം ചൂരൽ ഇളക്കുന്നതോടു കൂടി കുത്തിയോട്ടവ്രതം അവസാനിക്കുകയായി.
പൊങ്കാല ഉത്സവ ദിവസം മാത്രം നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണ് താലപ്പൊലി. പൊങ്കാല ദിവസം പുതുവസ്ത്രങ്ങളണിഞ്ഞ് തലയിൽ പുഷ്പകിരീടവും കൂടി താലപ്പൊലിയുമായി ബാലികമാർ ബന്ധുക്കളായ സ്ത്രീജനങ്ങളോടൊത്ത് ദേവിയുടെ തിരുസന്നിധിയിൽ എത്തി താലം പൊലിക്കുന്നു. ബാലികമാർക്ക് രോഗം ഉണ്ടാകാതിരിക്കുന്നതിനും, അഭീഷ്ടസിദ്ധിക്കും, ഐശ്വര്യാഭിവൃദ്ധിക്കും വേണ്ടിയാണ് താലപ്പൊലി നേർച്ച നടത്തുന്നത് എന്നാണ് വിശ്വാസം.
ഒൻപതാം ഉത്സവദിവസം പൊങ്കാല കഴിഞ്ഞ് അന്നു രാത്രി 10.30ന് ദേവി മണക്കാട് ശാസ്താ ക്ഷേത്രത്തിലേയ്ക്ക് എഴുന്നള്ളുന്നു. വെൺകൊറ്റക്കുട, ആലവട്ടം, വെഞ്ചാമരം എന്നീ രാജകീയ ചിഹ്നങ്ങളോടും സായുധ പോലീസിന്റെ അകമ്പടിയോടും കൂടി ആറ്റുകാൽ ദേവി എഴുന്നള്ളുന്നത് ഭക്തിനിർഭരവും നയനാനന്ദകരവുമായ കാഴ്ചയാണ്. പിറ്റേ ദിവസം രാത്രി 9.45ന് കാപ്പഴിച്ച് കുടിയിളക്കിയ ശേഷം രാത്രി 1.00ന് നടക്കുന്ന കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കുന്നു.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…