കോഴിക്കോട്: കഴിഞ്ഞദിവസം സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ പീ ഹണ്ടിൽ കുടുങ്ങിയവരിൽ 16 കാരൻ മുതൽ ഡോക്ടർ വരെ. കുട്ടികളുടെ അശ്ലീലചിത്രങ്ങൾ കൈമാറ്റം ചെയ്തതിനും പ്രചരിപ്പിച്ചതിനും ആകെ 89 കേസുകളിലായി 47 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മൊബൈൽ ഫോണുകളും ഹാർഡ് ഡിസ്കുകളും അടക്കം 143 ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.
കോഴിക്കോട് ജില്ലയിൽ നാലുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഏഴിടത്തായിരുന്നു ജില്ലയിൽ പോലീസ് റെയ്‌ഡ്. മെഡിക്കൽ കോളേജ് ജി.കെ.എം. റോഡിൽ ആൻ കോട്ടേജിൽ അരുൺ ജോസഫ് (18), ഒഞ്ചിയം കേളുബസാർ വലിയപറമ്പത്ത് പ്രതുൽദാസ് (29), ചേലക്കാട് നന്തോത്ത് ഷുഹൈബ് (30), ബാലുശ്ശേരി, വട്ടോളിബസാർ അറപ്പീടിക തെരുവിൽ മുഹമ്മദ് ഇഷാം (20) എന്നിവരാണ് കോഴിക്കോട്ട് അറസ്റ്റിലായത്.
പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല ഫോട്ടോകളും വീഡിയോകളും കൈയിൽ സൂക്ഷിച്ചതിനും പ്രചരിപ്പിച്ചതിനും പത്തനംതിട്ട കോട്ടയം ജില്ലകളിലായി അഞ്ചുപേരെയാണ് പിടികൂടിയത്. കോന്നിയിലും പുളിക്കീഴും നടത്തിയ പരിശോധനയിൽ രണ്ടുപേർ പിടിയിലായി. കോന്നി ഇളകൊള്ളൂർ ഐ.ടി.സി.ക്ക് സമീപം നാരകത്തിൻമൂട്ടിൽ തെക്കേതിൽ ടിനു തോമസ് (32), ഇടുക്കി കാമാക്ഷിയിൽ താമസിക്കുന്ന പുളിക്കീഴ് സ്വദേശി ഡോ.വിജിത് ജൂൺ (30) എന്നിവരാണ് അറസ്റ്റിലായത്.
ജില്ലാപോലീസ് മേധാവി കെ.ജി. സൈമണിന്റെ നിർദേശാനുസരണം ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ആർ. ജോസിന്റെയും സൈബർസെല്ലിന്റെയും സഹായത്തോടെ കോന്നി പോലീസ് ഇൻസ്പെക്ടർ പി.എസ്. രാജേഷാണ് ടിനു തോമസിനെ അറസ്റ്റ് ചെയ്തത്. ഹോട്ടൽ മാനേജ്മെന്റ് പഠനം കഴിഞ്ഞ് വിദേശത്തുപോയ ഇയാൾ ലോക്ഡൗൺ കാരണം തിരികെപ്പോകാൻ കഴിയാതെ നാട്ടിൽ തങ്ങുകയായിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീലവീഡിയോകളും ഫോട്ടോകളും നിരന്തരമായി കാണുകയും പ്രത്യേക ഗ്രൂപ്പുകളുണ്ടാക്കി അതിന്റെ അഡ്മിനായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇത്തരം വീഡിയോകളും ഫോട്ടോകളും അടങ്ങിയ മൊബൈൽ ഫോൺ ഇയാളിൽനിന്നു പിടിച്ചെടുത്തു.
ഇടുക്കി കാമാക്ഷി പ്രൈമറി ഹെൽത്ത് സെന്ററിൽ ഡോക്ടറായ വിജിത് ജൂണിനെ തങ്കമണി പോലീസാണ് അറസ്റ്റ് ചെയ്തത്. സൈബർ സെൽ വഴി ലൊക്കേഷന്‍ അന്വേഷിച്ചപ്പോൾ ഇയാൾ ഇടുക്കി ജില്ലയിലാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇടുക്കി പോലീസിൽ വിവരമറിയിച്ചത്.
ഇയാളിൽനിന്നു ലാപ്ടോപ്, അഞ്ച് ഹാർഡ്ഡിസ്ക്, നാലു മൊബൈൽ ഫോണുകൾ, എട്ട് പെൻഡ്രൈവുകൾ, രണ്ടു മെമ്മറി കാർഡുകൾ തുടങ്ങിയവ പിടിച്ചെടുക്കുകയും ചെയ്തു.
കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി പെരുന്ന സ്വദേശി നിധിൻ (21), മോനിപ്പള്ളി കണിയാമ്പാറ സ്വദേശി സജി (45), വൈക്കം തോട്ടകം സ്വദേശി അഖിൽദാസ് (21) എന്നിവരെയാണ് ക്രൈംബ്രാഞ്ച്-സൈബർ സെൽ ഡിവൈ.എസ്.പി. ഗിരീഷ് പി.സാരഥിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. രണ്ടു പേർക്കെതിരേ കേസെടുക്കുകയും ചെയ്തു.
മുണ്ടക്കയം വണ്ടമ്പതാൽ സ്വദേശിയായ വിനീതിനെതിരെയും കോട്ടയം നഗരത്തിൽ താമസിക്കുന്ന തൃശ്ശൂർ സ്വദേശിക്കെതിരെയും കേസെടുക്കുകയും ചെയ്തു. അഞ്ച് മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് പോലീസ് പറഞ്ഞു.
കൊല്ലത്ത് ആറ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ശാസ്താംകോട്ട, മനക്കര കിഴക്ക്, ശ്രീമന്ദിരത്തിൽ അഭിൻ (20), കടക്കൽ ഗോവിന്ദമംഗലം, കോക്കോട്ടുകോണം, അംബിക വിലാസത്തിൽ അനുരാജ് (25), കൊട്ടാരക്കര, കിഴക്കേക്കര, നേതാജി നഗർ, ആഞ്ഞിലിവേലിൽ അഖിൽ എബ്രഹാം (25), വെണ്ടാർ പാണ്ടറ പാലന്റഴികത്ത് താഴതിൽ വീട്ടിൽ അഭിജിത്ത് (21), അഞ്ചൽ അലയമൺ തടത്തിൽ പുത്തൻവീട്ടിൽ അനു സെൽജിൻ, അഞ്ചൽ കരുകോൺ പുത്തയം സ്വദേശിയായ 16-കാരൻ എന്നിവർക്കെതിരേയാണ് കേസെടുത്തത്. ടെലഗ്രാം എന്ന ആപ്ലിക്കേഷൻ വഴിയാണ് പ്രതികൾ വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചത്.
കണ്ണൂരിൽ ഒരാൾ അറസ്റ്റിലായി. കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്തസംഭവങ്ങളിൽ ഏഴ് കേസുകൾ രജിസ്റ്റർചെയ്തു.
പെരുന്താറ്റിൽ ഇളയടത്ത്മുക്ക് നക്ഷത്രയിൽ രജുലിനെ(39)യാണ് തലശ്ശേരി പോലീസ് അറസ്റ്റുചെയ്തത്. വീട്ടിൽ നടത്തിയ പരിശോധനയിൽ മൊബൈൽഫോൺ, ലാപ്ടോപ്, പെൻഡ്രൈവ്, കംപ്യൂട്ടർ എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തു. സൈബർസെല്ലിന്റെ നിർദേശപ്രകാരമാണ് അറസ്റ്റ്. കണ്ണൂർ ജില്ലയിൽ തലശ്ശേരി, മയ്യിൽ, മാലൂർ, പയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി, പേരാവൂർ എന്നീ സ്റ്റേഷനുകളിലാണ് കേസ്സെടുത്തിട്ടുള്ളത്.
നാവികസേനയിൽനിന്ന് വിരമിച്ച രജുൽ അബുദാബിയിലായിരുന്നു. 2018ൽ വിദേശത്തുപോയി അടുത്തിടെയാണ് നാട്ടിൽ വന്നത്. സാമൂഹിക മാധ്യമങ്ങൾവഴിയും ഓൺലൈൻ വഴിയും കുട്ടികളുടെ അശ്ളീല ചിത്രങ്ങളും വീഡിയോകളും വ്യാപകമായി ഡൗൺലോഡ് ചെയ്ത് ഷെയർചെയ്യുന്നതിനെതിരേ ഇന്റർപോളിന്റെ നിർദേശപ്രകാരമാണ് നടപടി.
ഇത്തരം വെബ് സൈറ്റുകളും ആപ്ലിക്കേഷനുകളും നിരോധിത പോൺസൈറ്റുകളും സന്ദർശിക്കുന്നവരെ നിരീക്ഷിക്കുന്നതിന് അന്താരാഷ്ട്രതലത്തിൽ പ്രത്യേകവിഭാഗം തന്നെ ഇന്റർപോളിലുണ്ട്. ഇത്തരം വ്യക്തികളെ നിരന്തരം നിരീക്ഷിച്ചശേഷമാണ് പോലീസ് നടപടികളിലേക്ക് നീങ്ങുന്നത്.

